നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ജിഎസ്ടി കൗണ്‍സിൽ 14-03-2020 ൽ കൂടിയ 39-ാമത്തെ മീറ്റിംഗിൽ ജിഎസ്ടി നിയമങ്ങളിൽ ചില മാറ്റങ്ങൾ വേണ്ടതായി ആവശ്യപ്പെട്ടിട്ടുണ്ട്. അവ ഗവണ്മെന്റ് അംഗീകരിക്കുമെന്നും നിയമമായി മാറ്റപ്പെടും എന്നും വിശ്വസിക്കുന്നു. അവയിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ :-
2018-19 വർഷത്തിലെ ജിഎസ്ടിആർ 9 ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി
നിലവിലെ നിയമമനുസരിച്ച് 2018-19 സാന്പത്തികവർഷത്തിലെ ആന്വൽ റിട്ടേണുകൾ 2020 മാർച്ച് 31 നുമുന്പ് ഫയൽ ചെയ്യണമായിരുന്നു. എന്നാൽ അവയുടെ അവസാന തീയതി 30-06-2020 വരെ ദീർഘിപ്പിച്ചു നൽകുന്നതിനു കൗണ്‍സിൽ ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ 09-10-2019 ൽ 47/2019 നന്പറായി ഇറക്കിയ വിജ്ഞാപനം അനുസരിച്ച് രണ്ടു കോടിയിൽ താഴെ ടേണോവർ ഉള്ള നികുതിദായകർ റിട്ടേണ്‍ ഫയൽ ചെയ്യണമെന്നു നിർബന്ധമില്ല എന്നു വ്യവസ്ഥ ചെയ്തിരുന്നു.
കൂടാതെ പുതിയ നിർദേശം അനുസരിച്ച് രണ്ടു കോടി രൂപയിൽ താഴെ ടേണോവർ ഉള്ള നികുതിദായകർ ആന്വൽ റിട്ടേണും (ഫോം 9) ഓഡിറ്റ് റിപ്പോർട്ടും (ഫോം 9 സി) ഫയൽ ചെയ്യുന്പോൾ ലെയിറ്റ് ഫീസ് നൽകേണ്ടതില്ല എന്നും ശിപാർശ ചെയ്തു. 2017-18ലേക്കും 2018-19ലേക്കുമാണ് ഈ ആനുകൂല്യങ്ങൾ നിർദേശിച്ചിട്ടുള്ളത്. എന്നാൽ വളരെ രസകരകമായ ഒരു കാര്യം രണ്ടു കോടി രൂപയിൽ താഴെ ടേണോവർ ഉള്ളവർക്ക് ഓഡിറ്റ് ആവശ്യമില്ല എന്നതും ആന്വൽ റിട്ടേണ്‍ നിർബന്ധമില്ലായിയിരുന്നു എന്നതുമാണ്.
സാന്പത്തികവർഷം 2018-19ൽ ഓഡിറ്റ് പരിധി അഞ്ചു കോടി രൂപയായി ഉയർത്തി സമയപരിധി നീട്ടി
നിലവിലെ നിയമം അനുസരിച്ച് 2018-19 സാന്പത്തികവർഷത്തിലെ ഓഡിറ്റ് റിപ്പോർട്ട് (ഫോം 9സി) 31-03-2020 നു മുന്‍പായി, രണ്ടു കോടി രൂപയോ അതിൽ കൂടുതലോ ടേണോവർ ഉള്ളവർ ഫയൽ ചെയ്യണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ പുതിയ നിർദേശം അനുസരിച്ച് 2018-19 ലേക്ക് ഓഡിറ്റിനുള്ള ടേണോവർ പരിധി അഞ്ചു കോടി രൂപയാക്കി ഉയർത്തി. സമയം 2020 ജൂണ്‍ 30വരെ ദീർഘിപ്പിച്ചു.
രണ്ടു കോടി രൂപയിൽ താഴെ ടേണോവർ ഉള്ളവർക്കു 2017-18 ലേക്കും 18-19 ലേക്കും ലേറ്റ് ഫീ ഇല്ല
14-03-2020 ൽ കൂടിയ ജിഎസ്ടി കൗണ്‍സിൽ മീറ്റിംഗിന്റെ ശിപാർശ അനുസരിച്ച് ടേണോവർ രണ്ടു കോടി രൂപയിൽ താഴെയാണെങ്കിൽ 2017-18ലേക്കും 18-19ലേക്കും ആന്വൽ റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ ലേറ്റ് ഫീസ് നൽകേണ്ടതില്ല. എന്നാൽ 09-10-2019ൽ ഇറങ്ങിയ 47/2019 നോട്ടിഫിക്കേഷൻ അനുസരിച്ച് പ്രസ്തുത റിട്ടേണ്‍ ഫയൽ ചെയ്യേണ്ടതില്ലായിരുന്നു. എന്നാൽ ഒരു വ്യാപാരിക്ക് 2017-18 ൽ ടേണോവർ 1.50 കോടി രൂപയായിരുന്നു. പ്രസ്തുത വ്യാപാരിയുടെ 2018-19 ലെ ടേണോവർ 2.20 കോടി രൂപ ആണ്. അദ്ദേഹം തന്റെ ആന്വൽ റിട്ടേണ്‍ 10-03-2020 ൽ ഫയൽ ചെയ്യുവാൻ നോക്കിയപ്പോൾ റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിക്കുന്നില്ല. കാരണം 2017-18 ലെ ആന്വൽ റിട്ടേണ്‍ ഫയൽ ചെയ്തിട്ടില്ല. അപ്പോൾ അദ്ദേഹം ആദ്യമേ 2017-18 ലെ ആന്വൽ റിട്ടേണ്‍ ഫയൽ ചെയ്യാൻ നോക്കുന്നു. പക്ഷേ നാളിതുവരെയുള്ള ലേറ്റ് ഫീസ് അടയ്ക്കാതെ റിട്ടേണ്‍ ഫയൽ ചെയ്യുവാൻ സാധിക്കുന്നില്ല. (ജിഎസ്ടിയുടെ സോഫ്റ്റ്വേറിൽ ഇതിനു മാറ്റം വരുത്തിയിട്ടില്ലായിരുന്നു.) അദ്ദേഹത്തിനു 2017-18 ലെ റിട്ടേണ്‍ ലേറ്റ് ഫീസടച്ച് ഫയൽ ചെയ്യേണ്ടിവന്നു. അതിനു ശേഷം 2018-19ലെ ആന്വൽ റിട്ടേണ്‍ ഫയൽ ചെയ്തു. ഗവണ്മെന്റിന്റെ വിജ്ഞാപനം വിശ്വസിച്ചു റിട്ടേണുകൾ ഫയൽ ചെയ്യാതിരുന്നവർക്കു പിന്നീട് ലേറ്റ് ഫീ അടച്ച് ഫയൽ ചെയ്യേണ്ടിവന്നു. ആ പണം തിരിച്ചുകൊടുക്കുമോ?
ജിഎസ്ടിആർ 3 ബി ഫയൽ ചെയ്യാൻ താമസിച്ചാൽ പലിശ നെറ്റ് ബാധ്യതയ്ക്കു മാത്രം
ജിഎസ്ടിആർ 3 ബി താമസിച്ച് ഫയൽ ചെയ്യുന്പോൾ അടയ്ക്കേണ്ടി വരുന്ന പലിശ മൊത്തം തുകയ്ക്ക് (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാത്ത തുക) വേണോ അതോ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തശേഷം വരുന്ന നെറ്റ് ബാധ്യതയ്ക്കു വേണമോ എന്ന കാര്യത്തിന്മേലുള്ള തർക്കം ജിഎസ്ടി മേഖലയിൽ നിലനിന്നിരുന്നു. റിട്ടേണ്‍ താമസിച്ചാൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിനു മുന്‍പുള്ള നികുതി കളക്ഷൻ തുകയ്ക്കാണ് പലിശ വേണ്ടതെന്നു ഡിപ്പാർട്ട്മെന്റ് ശക്തമായി നിലകൊണ്ടിരുന്നു. മേഘാ എൻജിനിയറിംഗ് & ഇൻഫ്രാസ്ട്രക്ചറിന്റെ കേസിൽ തെലുങ്കാന ഹൈക്കോടതി മൊത്തം തുകയ്ക്കുള്ള പലിശയാണ് ചാർജ് ചെയ്യേണ്ടതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും മറ്റു കോടതികളെല്ലാംതന്നെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തതിനു ശേഷമുള്ള തുകയ്ക്കാണ് പലിശ ഈടാക്കേണ്ടത് എന്നു വിധിച്ചിട്ടുണ്ടായിരുന്നു. പ്രസ്തുത തർക്കങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് 14-03-2020ൽ കൂടിയ ജിഎസ്ടി കൗണ്‍സിൽ ഒരു സുപ്രധാന തീരുമാനം എടുത്തു. പലിശ ഈടാക്കേണ്ടത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തതിന് ശേഷം വരുന്ന നെറ്റ് തുകക്ക് മാത്രം മതി’ഇതു മുൻകാല പ്രാബല്യത്തോടെ 01-07-2017 മുതൽ പ്രാബല്യത്തിലുമാക്കി.
എന്നാൽ ഇതേ ജിഎസ്ടി കൗണ്‍സിൽ 22-12-2018ൽ കൂടിയ 31-ാമത്തെ കൗണ്‍സിൽ മീറ്റിംഗ് അനുസരിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തതിനുശേഷമുള്ള തുകയ്ക്കാണ് പലിശ ഈടാക്കേണ്ടത് എന്ന് തീരുമാനം എടുത്തിരുന്നതാണ്. പക്ഷേ നിയമമായില്ല, ഇപ്പോഴത്തേതിന്റെ സ്ഥിതി എന്താകുമോ?
ജിഎസ്ടി കൗണ്‍സിൽ എടുത്ത മറ്റു തീരുമാനങ്ങൾ
100 കോടി രൂപയിൽ കൂടുതൽ ടേണോവർ ഉള്ള നികുതിദായകർ 01-04-2020 മുതൽ ഇലക്ട്രോണിക് ഇൻവോയ്സും ക്യുആർ കോഡും നടപ്പിലാക്കണമെന്ന തീരുമാനം 01-10-2020 മുതൽ പ്രാബല്യത്തിൽ വരുത്തിയാൽ മതി എന്നു തീരുമാനിച്ചു.
01-04-2020 മുതൽ പുതിയ ജിഎസ്ടി റിട്ടേണുകൾ നിലവിൽ വരും എന്നത് ദീർഘിപ്പിച്ച് 01-10-2020 മുതൽ എന്നാക്കി. അതുവരെ നിലവിലെ ജിഎസ്ടിആർ 3ബിയും ജിഎസ്ടിആർ -1 ഉം ഉപയോഗിച്ചാൽ മതി.
മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് 12ശതമാനത്തിൽനിന്നും 18ശതമാനം ആക്കി വർധിപ്പിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്.
കൈകൊണ്ട് ഉണ്ടാക്കിയ തീപ്പെട്ടികൾക്കു 5% ജിഎസ്ടിയും മറ്റുള്ളവക്ക് 18% ജിഎസ്ടിയും ആയിരുന്നത് ഏകീകരിച്ച് എല്ലാവക്കും 12% നികുതി ആക്കി.
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യാത്തതിനാൽ രജിസ്ട്രേഷൻ കാൻസൽ ആയി പോയവർക്കു പ്രസ്തുത കാൻസലേഷൻ റിവോക്ക് ചെയ്യണമെന്നു പറഞ്ഞ് 30-06-2020വരെ അപേക്ഷിക്കാവുന്നതും രജിസ്ട്രേഷൻ തിരിച്ചുകിട്ടുന്നതുമായിരിക്കും.
ജിഎസ്ടി 2018-19 വാർഷിക റിട്ടേണ്‍: സമയപരിധി നീട്ടി, ഓഡിറ്റ് പരിധി ഉയർത്തി
12:52 AM Mar 23, 2020 | Deepika.com