റെയ്ഹൻലി(തുർക്കി): വിമതർക്കു സ്വാധീനമുള്ള സിറിയയിലെ ഇഡ്ലിബ് മേഖലയിൽ വ്യാഴാഴ്ച സിറിയൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 33 തുർക്കി സൈനികർ കൊല്ലപ്പെട്ടു. 32 പേർക്കു പരിക്കേറ്റിട്ടുമുണ്ടെന്ന് സിറിയൻ അതിർത്തിയോടു ചേർന്നുകിടക്കുന്ന തുർക്കി പ്രവിശ്യയായ ഹടായ്യുടെ ഗവർണർ റാമി ദോഗൻ പറഞ്ഞു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ 2016ൽ തുർക്കി ഇടപെട്ടശേഷം ഇത്രയും തുർക്കി സൈനികർ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്.
തുർക്കിയിലുള്ള സിറിയൻ അഭയാർഥികളെ യൂറോപ്പിലേക്ക് കടത്തിവിടുമെന്ന് തുർക്കി ഇതേത്തുടർന്നു ഭീഷണി മുഴക്കി. 35 ലക്ഷത്തോളം അഭയാർഥികളാണു തുർക്കിയിലുള്ളത്. യൂറോപ്യൻ യൂണിയനുമായുള്ള കരാർ പ്രകാരമാണു തുർക്കി ഇവരെ ഇവിടെ നിലനിർത്തുന്നത്.
യൂറോപ്പിലേക്കു പോകാൻ ആഗ്രഹിക്കുന്ന അഭയാർഥികളെ ഇനി തടയില്ലെന്ന് ഒരു തുർക്കി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതേത്തുടർന്ന് മുന്നൂറിലധികം അഭയാർഥികൾ ഗ്രീസിന്റെ അതിർത്തിയിലേക്കു നീങ്ങുകയാണെന്നു റിപ്പോർട്ടുണ്ട്. അനധികൃതമായി ഗ്രീസിൽ പ്രവേശിക്കുന്നവരെ തടയാൻ ഗ്രീക്ക് പോലീസും സൈന്യവും പട്രോളിംഗ് ആരംഭിച്ചു. നാറ്റോ കൗൺസിൽ ഇന്നലെ അടിയന്തര യോഗം ചേർന്നു സ്ഥിതി വിലയിരുത്തി. വ്യോമാക്രമണത്തെ നാറ്റോ അപലപിച്ചു.
പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് ക്രൂസ് മിസൈലുകൾ ഘടിപ്പിച്ച രണ്ടു യുദ്ധക്കപ്പലുകൾ റഷ്യ സിറിയൻ തീരത്തേക്ക് അയച്ചു. ഭീകരർക്ക് എതിരേയാണ് സിറിയ പോരാടുന്നതെന്നും മേഖലയിൽ തുർക്കി സൈനികർ ഉള്ള കാര്യം തുർക്കി അറിയിച്ചില്ലെന്നും റഷ്യ പറഞ്ഞു. വിമതർക്കു സ്വാധീനമുള്ള അവസാനത്തെ മേഖലയായ ഇഡ്ലിബ് തിരിച്ചുപിടിക്കാൻ സിറിയ പോരാട്ടം തുടങ്ങിയിട്ട് നാളുകളായി. വിമതർക്ക് തുർക്കിയുടെയും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ സൈനികർക്ക് റഷ്യയുടെയും പിന്തുണയുണ്ട്.
ഇതിനിടെ സിറിയൻ ആക്രമണത്തിൽനിന്നു സിവിലിയന്മാരെ രക്ഷിക്കാൻ ഇഡ്ലിബ് പറക്കൽനിരോധന മേഖലായി പ്രഖ്യാപിക്കണമെന്നു തുർക്കി ആവശ്യപ്പെട്ടു.
സിറിയൻ വ്യോമാക്രമണത്തിൽ 33 തുർക്കി ഭടന്മാർ കൊല്ലപ്പെട്ടു
01:35 AM Feb 29, 2020 | Deepika.com