ദുബായി: ഏഷ്യയും പശ്ചിമേഷ്യയും യൂറോപ്പും കടന്ന് കൊറോണ ലാറ്റിൻ അമേരിക്കയിലെ ബ്രസീലിലും എത്തിയതോടെ സർക്കാരുകൾ പ്രതിരോധ നടപടികൾ ഊർജിതമാക്കി. അന്റാർട്ടിക്ക ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണഎത്തി.
47 രാജ്യങ്ങളിൽ കൊറോണ രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി ജപ്പാനിൽ എല്ലാ സ്കൂളുകളും ഒരുമാസത്തേക്ക് അടച്ചിടാൻ പ്രധാനമന്ത്രി ആബെ നിർദേശിച്ചു. സംയുക്ത സൈനികാഭ്യാസം നിർത്തിവയ്ക്കാൻ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ചു. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ ഒരുക്കവും നടത്താൻ ഓസീസ് പ്രധാനമന്ത്രി സ്കോട് മോറീസൺ ആശുപത്രികൾക്ക് നിർദേശം നൽകി. ചൈനയിൽ നിന്നുള്ളവർക്ക് പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തി. യൂറോപ്പിലും ഏഷ്യയിലും വിപണികളിൽ തളർച്ച തുടരുകയാണ്. എണ്ണവില ഇടിഞ്ഞപ്പോൾ സ്വർണവില കൂടി.
ചൈനയിൽ പുതിയ കേസുകൾ കുറഞ്ഞപ്പോൾ മറ്റു രാജ്യങ്ങളിൽ രോഗബാധ കൂടുകയാണ്.ഇന്നലെ ചൈനയിൽ 433 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതേസമയം, മറ്റുരാജ്യങ്ങളിൽ 586 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതുവരെയുള്ള കണക്കു പ്രകാരം ചൈനയിൽ മരണസംഖ്യ 2,746 ആണ്. രോഗബാധിതരുടെ എണ്ണം 78,596.
ജപ്പാനിൽ രോഗബാധിതരുടെ എണ്ണം 200 ആയി. ജനങ്ങൾ കൂടുതലായി പങ്കെടുക്കുന്ന എല്ലാ പരിപാടികളും നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. കുവൈറ്റിൽ 43 പേർക്ക് രോഗം പിടിപെട്ടു. ബെഹറിനിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽനിന്നാണ് വൈറസ് എത്തിയത്. യൂറോപ്പിൽ എസ്റ്റോണിയ, ഡെന്മാർക്ക്, നോർവേ, റുമേനിയ എന്നിവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ഫ്രാൻസിൽ രണ്ടുപേർ മരിച്ചു. ജർമനിയിലും ബ്രിട്ടനിലും രോഗം എത്തിയിട്ടുണ്ട്.
മൈക്ക് പെൻസിനു ചുമതല
കൊറോണ വൈറസ് ബാധയെ നേരിടാൻ അമേരിക്ക സജ്ജമാണെന്നും പരിഭ്രാന്തിക്ക് കാരണമില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകീകരണച്ചുമതല വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ ഏല്പിച്ചെന്നും അദ്ദേഹം അറിയിച്ചു. ഭീഷണി കുറച്ചുകാണാൻ ട്രംപ് ശ്രമിച്ചെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്ഥിതിഗതി മെച്ചമല്ലെന്ന് ട്രംപിന്റെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു അമേരിക്കയിൽ 60 പേർക്ക് രോഗബാധയുള്ളതായി റിപ്പോർട്ടുണ്ട്.
ഇറാനിൽ വൈസ് പ്രസിഡന്റിനും കൊറോണ
ടെഹ്റാൻ: ഇറാനിൽ വൈസ്പ്രസിഡന്റ് മസൂമേ എബ്ടേക്കറിനു കൊറോണ പിടിപെട്ടു. വനിതാ കുടുംബക്ഷേമ വകുപ്പിന്റെ ചുമതലയാണ് ഇദ്ദേഹത്തിന്. ഇറാൻ ആരോഗ്യ ഡെപ്യൂട്ടി മന്ത്രി ഇറാജ് ഹരിച്ചിയും കൊറോണയ്ക്ക് ചികിത്സ തേടുകയാണ്. മറ്റൊരു പ്രമുഖ നേതാവിനും കൊറോണ പിടിപെട്ടു. ഇറാനിലെ ഷിയാ പുണ്യതീർഥാടന കേന്ദ്രമായ ഖോമിലാണ് ആദ്യം കൊറോണ പ്രത്യക്ഷപ്പെട്ടത്. ഇവിടെ സന്ദർശനം നടത്തി മടങ്ങിപ്പോയവരിൽ നിന്ന് ഗൾഫിലെ വിവിധരാജ്യങ്ങളിൽ കൊറോണ എത്തി. ഇതിനകം ഇറാനിൽ 26 പേർ മരിച്ചു. 245 പേർക്കു രോഗബാധയുണ്ട്. രോഗം പടരുന്ന സാഹചര്യത്തിൽ ടെഹ്റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ മോസ്കുകളിലെ വെള്ളിയാഴ്ച പ്രാർഥന ഇന്നലെ അധികൃതർ റദ്ദാക്കി.
സ്കൂളുകൾ അടച്ചു, വിപണികളിൽ തളർച്ച
12:26 AM Feb 28, 2020 | Deepika.com