മുംബൈ: കൊറോണ വൈറസ് (കോവിഡ്-19) ഭീതിയിൽ ഓഹരികൾ വീണ്ടും താഴോട്ടുപോയി. ക്രൂഡ് ഓയിൽ വില കുത്തനേ ഇടിഞ്ഞു.
തലേദിവസം അമേരിക്കൻ ഓഹരിവിപണിയുടെ ഡൗജോൺസ് സൂചിക 800 പോയിന്റിലധികം താണിരുന്നു. ഇതോടെ അമേരിക്കൻ ഓഹരിസൂചികകൾ റിക്കാർഡ് നിലവാരത്തിൽനിന്ന് എട്ടുശതമാനത്തിലധികം താഴ്ചയിലായി. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ഇന്നലെ കന്പോളങ്ങൾ നീങ്ങിയത്.
വൈറസ്ബാധ തെക്കേഅമേരിക്കയിലെ ബ്രസീലിലും വടക്കൻ ആഫ്രിക്കയിലെ അൾജീറിയയിലും എത്തിയതും വിപണിയെ ആശങ്കയിലാഴ്ത്തി. ദക്ഷിണകൊറിയയിലും ഇറ്റലിയിലും രോഗബാധ വ്യാപിക്കുന്നതും കൊറിയയിൽ ഒരു അമേരിക്കൻ ഭടന് രോഗം പിടിച്ചതും ആശങ്ക വളർത്തി.
അമേരിക്കൻ ഓഹരിവിപണിയിൽ മൂന്നുദിവസംകൊണ്ട് മൂന്നുലക്ഷം കോടി ഡോളറിന്റെ (220 ലക്ഷം കോടി രൂപ) മൂല്യനഷ്ടമുണ്ടായി. ഇന്ത്യയിൽ ഒരാഴ്ചകൊണ്ട് നഷ്ടം അഞ്ചരലക്ഷം കോടി രൂപ.
ഇന്നലെ സെൻസെക്സ് 392.24 പോയിന്റ് (0.97 ശതമാനം) താണ് 39,888.96 ലെത്തി. നാലുദിവസംകൊണ്ട് സെൻസെക്സിന് 3.11 ശതമാനം (1281.16 പോയിന്റ്) നഷ്ടമുണ്ടായി. നിഫ്റ്റി 119.4 പോയിന്റ് (1.01 ശതമാനം) താണ് 11678.5 ലെത്തി).
ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കുത്തനേ ഇടിഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 54 ഡോളറിനു താഴെയായി. ഡബ്ല്യുടിഐ ഇനം 50 ഡോളറിനു താഴെയും.
രൂപ ഇന്നലെയും നേട്ടമുണ്ടാക്കി. ഡോളറിന്റെ വിനിമയനിരക്ക് 20 പൈസ താണ് 71.65 രൂപയായി.
ഓഹരികൾ താഴോട്ട്; ക്രൂഡ് വില ഇടിഞ്ഞു
12:11 AM Feb 27, 2020 | Deepika.com