ടെഹ്റാൻ: ഇറാനിലെ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഇരാജ് ഹരിച്ചിക്ക് കൊറോണരോഗം ബാധിച്ചു. മന്ത്രിതന്നെ സ്ഥിരീകരിച്ചതാണ് ഇക്കാര്യം. മരുന്നു കഴിക്കുന്നുണ്ടെന്നും മറ്റുള്ളവർക്കു പകരാതിരിക്കാനായി പ്രത്യേക സ്ഥലത്തു കഴിയുകയാണെന്നും ടിവിയിൽ സംപ്രേഷണം ചെയ്ത പ്രസ്താവനയിൽ മന്ത്രി ഹരിച്ചി അറിയിച്ചു.
തിങ്കളാഴ്ച പത്രസമ്മേളനത്തിനെത്തിയ ഹരിച്ചി ചുമയ്ക്കുകയും വിയർക്കുകയും ചെയ്തു.
ഇറാനിൽ ഷിയാ പുണ്യനഗരമായ ഖോമിൽ കൊറോണ ബാധിച്ച് അന്‍പതുപേർ മരിച്ചെന്ന അവിടത്തെ എംപിയുടെ പ്രസ്താവം തെറ്റാണെന്നു പത്രസമ്മേളനത്തിൽ ഹരിച്ചി പറഞ്ഞു.
ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് ഹരിച്ചിക്കു കൊറോണ ബാധിച്ച വിവരം വ്യക്തമായത്.
അന്‍പതു പേർ മരിച്ചെന്നു തെളിയിച്ചാൽ താൻ രാജിവയ്ക്കാമെന്നുവരെ പത്രസമ്മേളനത്തിൽ ഹരിച്ചി പറയുകയുണ്ടായി. ഇറാനിലെ മറ്റൊരു രാഷ്ട്രീയ നേതാവായ മഹമൂദ് സദേഗിയും തനിക്ക് കൊറോണ ബാധിച്ചെന്നു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.
നിരവധി തീർഥാടകർ എത്തുന്ന ഖോമിലാണ് ഇറാനിൽ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മൂന്നു പേർകൂടി മരിച്ചതോടെ ഇറാനിൽ കൊറോണ മരണം 15 ആയെന്ന് അധികൃതർ പറഞ്ഞു. രോഗബാധിതരുടെ എണ്ണം 95 ആയി. ഖോമിൽ പോയി മടങ്ങിയവരാണ് ഇറാന്റെ മറ്റു പ്രദേശങ്ങളിൽ കൊറോണ പടർത്തിയത്. എന്നാൽ ഇതുവരെ ഖോമിൽ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടില്ല. ഇറാനിലെ ഫാർസ്, ഖൊറാസൻ, റസാവി മേഖലകളിലേക്ക് കൊറോണ പടരുകയാണന്നാണു റിപ്പോർട്ട്. ഖോമിൽ പോയി മടങ്ങിയെത്തിയവരിൽനിന്നു ഗൾഫിലെ ഏതാനും രാജ്യങ്ങളിലും കൊറോണ പടർന്നിട്ടുണ്ട്. ചില അയൽരാജ്യങ്ങൾ ഇറാനുമായുള്ള അതിർത്തി അടച്ചു.
ഇറേനിയൻ മന്ത്രിക്കു കൊറോണ രോഗം
12:30 AM Feb 26, 2020 | Deepika.com