മുംബൈ/ലണ്ടൻ: ചൈനയിലെ കോറോണ വൈറസ് (കോവിഡ്-19) ആഗോള പകർച്ചവ്യാധിയായി മാറുമെന്ന ആശങ്കയിൽ കന്പോളങ്ങൾ. ഓഹരിക്കന്പോളങ്ങൾ ഇടിഞ്ഞു, സ്വർണവില വാണംപോലെ കുതിച്ചു കയറി, ഡോളറിനു വില വർധിച്ചു, ലോഹങ്ങൾക്കു വില താണു; ക്രൂഡ് ഓയിൽ വില ഇടിഞ്ഞു.
ദക്ഷിണ കൊറിയയിൽ വൈറസ് ബാധിതരുടെ സംഖ്യ 800 കടന്നതും ഇറാനിൽ അന്‍പതിലേറെപ്പേർ മരിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും ഇറ്റലിയിൽ മരണവും രോഗബാധയും വർധിക്കുന്നതും ആശങ്ക വളർത്തി. അഫ്ഗാനിസ്ഥാനിലും പശ്ചിമേഷ്യയിലെ കുവൈറ്റ്, ബഹറിൻ, ഇറാക്ക് എന്നിവിടങ്ങളിലും രോഗബാധ ഉണ്ടെന്നു കണ്ടെത്തിയതും ആശങ്ക കൂട്ടി.
വൈറസ് വ്യാപനം നിയന്ത്രണീതമായതോടെ സാന്പത്തിക വളർച്ചയെപ്പറ്റി പരക്കെ സംശയങ്ങൾ ഉടലെടുത്തു. ചൈനീസ് വളർച്ചയിൽ മാത്രമല്ല ഇടിവുണ്ടാവുക എന്നു തീർച്ചയായി. ഇതോടെ നിക്ഷേപങ്ങൾ സുരക്ഷിത താവളങ്ങൾ തേടുമെന്ന ബോധ്യത്തിലാണു വിപണികൾ.
സ്വർണത്തിനും അമേരിക്കൻ ഡോളറിനും വില കൂടിയത് ഈ സാഹചര്യത്തിലാണ്. ഓഹരികളിൽനിന്നു വലിയ നിക്ഷേപകരും ഫണ്ടുകളും പിൻവാങ്ങും എന്നാണു ധാരണ.
കൊറിയ മുതൽ അമേരിക്കവരെ ഓഹരിവിപണികൾ ഇന്നലെ താഴോട്ടായിരുന്നു. കൊറിയൻ ഓഹരിവിപണി സൂചിക നാലു ശതമാനം ഇടിഞ്ഞു. യൂറോപ്യൻ വിപണികൾ മൂന്നുശതമാനം താഴ്ന്നാണു തുടങ്ങിയത്. അമേരിക്കൻ വിപണിയുടെ തുടക്കം രണ്ടര ശതമാനം ഇടിവോടെയായിരുന്നു.
ഇന്ത്യൻ വിപണിയും കനത്ത താഴ്ചയിലാണു തുടങ്ങിയത്. ഉച്ചയ്ക്കുശേഷം കൂടുതൽ താഴോട്ടു പോയി. സെൻസെക്സ് 806.89 പോയിന്റ് (1.96 ശതമാനം) താണ് 40.363.23-ലും നിഫ്റ്റി 242.25 പോയിന്റ് (2.08 ശതമാനം) ഇടിഞ്ഞ് 11,838.6-ലും ക്ലോസ് ചെയ്തു.
ബാങ്കുകൾ, ടെലികോം കന്പനികൾ, വാഹനക്കന്പനികൾ തുടങ്ങിയവയ്ക്കായിരുന്നു വലിയ ഇടിവ്.
ക്രൂഡ് ഓയിൽ വില നാലു ശതമാനം താണു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 56 ഡോളറിൽ താഴെയായി വില.
കൊറോണ: കന്പോളങ്ങൾ ഇടിഞ്ഞു
11:57 PM Feb 24, 2020 | Deepika.com