കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ(ഐഒസി) സംസ്ഥാനത്തെ റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി 500 കോടി രൂപ നിക്ഷേപിക്കും. സംസ്ഥാനത്ത് 884 ലൊക്കേഷനുകളിലാണ് ഐഒസി പുതിയ ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും ഇന്ത്യന്‍ ഓയില്‍ കേരള തലവനും ചീഫ് ജനറല്‍ മാനേജരുമായ വി.സി. അശോകന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ 513 ലൊക്കേഷനുകൾ തെരഞ്ഞെടുത്ത് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ജനുവരി വരെ 23 റീട്ടെയില്‍ ഔട്ട്ലെറ്റുകള് കമ്മീഷന് ചെയ്തു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 25 എണ്ണം കൂടി തുറക്കും. കൊച്ചി -സേലം പാചക വാതക പൈപ്പ്ലൈനില്‍ കെആര്‍എല്‍ ഉദയംപേരൂര്‍ സെക്ഷനിലെ കമ്മീഷനിംഗ് പൂര്‍ത്തിയായി. കൊച്ചിയില്‍ പാചകവാതക ലഭ്യത ഉറപ്പുവരുത്താൻ കഴിഞ്ഞതിനൊപ്പം റോഡിലെ ബുള്ളറ്റ് ടാങ്കറുകളുടെ എണ്ണം കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
2019 ഏപ്രില്‍ മുതൽ 2020 ജനുവരി വരെയുള്ള കാലയളവില്‍ പെട്രോളിയം വ്യവസായം വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വ്യവസായം ഏഴു ശതമാനം വളര്‍ച്ച നേടി. വിമാന ഇന്ധനം 17.4 ശതമാനം, പെട്രോള്‍ 9.4 ശതമാനം, എല്‍പിജി 5.7 ശതമാനം, ഡീസല്‍ 2.2 ശതമാനം എന്നിങ്ങനെ വളര്‍ച്ച കൈവരിച്ചു.
ഏപ്രില്‍ മുതല്‍ ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനം എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നിലവാരം മെച്ചപ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എണ്ണ ടാങ്കറുകള്‍ ഇപ്പോള്‍ തന്നെ സള്‍ഫര്‍ കുറഞ്ഞ ഇന്ധനമാണ് ഉപയോഗിക്കുന്നത്.
സിഎന്‍ജി വിതരണ രംഗത്ത് നിലവിൽ ഐഒസി ആറ് ഔട്ട്ലെറ്റുകള് ആണ് ഇപ്പോഴുള്ളത്. ഇത് ഇരുപതായി വര്‍ധിപ്പിക്കും. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലും ഉടൻ സിഎന്‍ ജി ലഭ്യമാക്കും. 2022 അവസാനത്തോടെ കേരളത്തില്‍ 200 സിഎന്‍ജി സ്റ്റേഷനുകൾ ആരംഭിക്കും.
സംസ്ഥാനത്തെമ്പാടും ഇലക്ട്രോണിക് വെഹിക്കിൾ(ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കാൻ പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജനറല്‍ മാനേജര്‍ (എന്‍ജിനീയറിംഗ്) സി.എന്‍. രാജേന്ദ്രകുമാര്‍, ചീഫ് ജനറല്‍ മാനേജര്‍(എല്‍പിജി) എസ്. ധനാപാണ്ട്യന്, ജനറല്‍ മാനേജര്‍(റീട്ടെയില്‍ സെയില്‍സ്) പി.കെ. രാജേന്ദ്ര, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്) ബി.ആര്.യു. നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ സംസ്ഥാനത്ത് 500 കോടി നിക്ഷേപിക്കും
11:57 PM Feb 24, 2020 | Deepika.com