ന്യൂയോർക്ക്: മഹാത്മാഗാന്ധി നേതൃത്വം നൽകിയ ദണ്ഡിയാത്ര യിൽ പങ്കെടുത്ത താവോ പോർഷോൺ ലിഞ്ച് നൂറ്റൊന്നാം വയസിൽ അന്തരിച്ചു. ജീവിതത്തിൽ ഒന്നും അസാധ്യമല്ലെന്നു വിശ്വസിച്ചിരുന്ന താവോ നാസികൾക്കെതിരായ ഫ്രഞ്ച് പ്രതിരോധത്തിൽ പങ്കെടുത്തു, ഹോളിവുഡ് നടിയായി, 87-ാം വയസിൽ നൃത്തം പഠിച്ച് സമ്മാനങ്ങൾ നേടി, 101 വയസുവരെ യോഗ പഠിപ്പിച്ചു. ലോകത്തിലെ ഏറ്റവും പ്രായമുള്ള യോഗാ അധ്യാപിക എന്ന ബഹുമതിയും ഇവർക്കായിരുന്നു.
1918ൽ പോണ്ടിച്ചേരിയിൽ ജനിച്ച താവോയുടെ പിതാവ് ഫ്രഞ്ചുകാരനും അമ്മ ഇന്ത്യക്കാരിയുമാണ്. ജനനത്തോടെ അമ്മ മരിച്ചു. ഇന്ത്യയിലും ആഫ്രിക്കയിലും റെയിൽ ശൃംഖല നിർമിച്ചിരുന്ന അമ്മാൻ വിറ്റൽ പോർഷോണിന്റെ കീഴിലാണ് വളർന്നത്. അദ്ദേഹത്തിനൊപ്പം പന്ത്രണ്ടാം വയസിൽ 1930ൽ ഉപ്പുസത്യഗ്രഹത്തിനായി ഗാന്ധിജിയുടെ ദണ്ഡിയാത്രയിൽ പങ്കെടുത്തു. 1939ൽ ഫ്രാൻസിലേക്കു പോയി അവിടെ നാസി അധിനിവേശത്തിനെതിരേ നടന്ന പോരാട്ടത്തിൽ പങ്കാളിയായി. യുദ്ധാനന്തരം ഫ്രാൻസിലും ഇംഗ്ലണ്ടിലും മോഡലായി ജോലി നോക്കി. 1949ൽ യുഎസിലേക്കു പോയി ഹോളിവുഡ് നടിയായി. ഷോ ബോട്ട്, ദ ലാസ്റ്റ് ടൈം ഐ സോ പാരീസ് മുതലായ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1950കളിൽ പ്രമുഖ യോഗാ അധ്യാപകരായ ബി.കെ.എസ്. അയ്യങ്കാർ, ഇന്ദ്ര ദേവി എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് ഹോളിവുഡ് അഭിനേതാക്കളുടെ യോഗാധ്യാപികയായി. 1960ൽ ഇൻഷ്വറൻസ് സേൽസ്മാനായിരുന്ന ബിൽ ലിഞ്ചിനെ വിവാഹം ചെയ്തു.
യുഎസിൽ കറുത്ത വംശജരുടെ അവകാശങ്ങൾക്കായി പോരാടിയ മാർട്ടിൻ ലൂഥൻ കിംഗ് ജൂണിയറിനൊപ്പം മാർച്ച് ചെയ്തത് 1963ലാണ്.
87 വയസുള്ളപ്പോഴാണ് ബാൾറൂം നൃത്തം പഠിച്ചത്. 750 തവണ ഒന്നാം സമ്മാനം നേടി. 96-ാം വയസിൽ ‘അമേരിക്ക ഗോട്ട് ടാലന്റ്’ ടിവി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
ഗാന്ധിജിക്കൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത താവോ (101) അന്തരിച്ചു
12:00 AM Feb 24, 2020 | Deepika.com