നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതിനിയമത്തിൽ 271 എഎഡി എന്നൊരു വകുപ്പ് 2020 ലെ ഫിനാൻസ് ബിൽ വഴി കൂട്ടിച്ചേർത്തിട്ടുണ്ട്. അതനുസരിച്ച് കണക്കുകളിൽ തെറ്റായ ബില്ലുകൾ ചേർത്താലും ഏതെങ്കിലും ഇൻവോയിസുകൾ, ലാഭം കുറച്ചുകാണിക്കുന്നതിനുവേണ്ടി ഉപേക്ഷിച്ചാലും വകുപ്പ് 271 എഎഡി അനുസരിച്ച് തെറ്റായി ചേർത്ത ബില്ലുകളുടെ തുകയും ഉപേക്ഷിച്ച ഇൻവോയിസുകളുടെ തുകയും ചേർത്തു ലഭിക്കുന്ന തുകയ്ക്ക് തത്തുല്യമായ തുക പിഴയായി ഈടാക്കുന്നതാണ്. കൂടാതെ തെറ്റായി ബില്ലുകൾ നൽകിയ ഇടപാടുകാരനും നൽകിയ വ്യക്തിക്കും തുകയ്ക്കു തുല്യമായ തുക പിഴയായി ഈ നിയമം അനുസരിച്ച് ചുമത്തപ്പെടാം. തെറ്റായ ബിൽ കൊണ്ട് ഉദ്ദേശിക്കുന്നത് ചരക്ക്-സപ്ലൈ ചെയ്യാതെ ബിൽമാത്രം കൊടുക്കുന്ന രീതിക്കാണ്. അല്ലെങ്കിൽ ഇല്ലാത്ത ഒരു വ്യക്തിയിൽനിന്ന് ചരക്കുകളോ സേവനങ്ങളോ സ്വീകരിച്ചതായ ബില്ലുകളെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്.
2020 ലെ ഫിനാൻസ് ബില്ലിൽ ഇത്രയും കഠിനമായ ഈ പിഴ ചേർക്കുവാൻ ഇടയാക്കിയ വസ്തുതകളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ചരക്ക് സേവനനികുതി നിയമത്തിന്റെ ആവിർഭാവത്തിനുശേഷം വ്യാജമായ ബില്ലുകളുടെ പേരിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയും അതിൻപടി ജിഎസ്ടി അടയ്ക്കുന്നതിൽ കുറവു വരുത്തുന്നതുമായ നിരവധി കേസുകൾ ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടുപിടിച്ചിട്ടൂണ്ട്. പ്രസ്തുത ബില്ലുകൾ നൽകുന്ന സ്ഥാപനങ്ങൾ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ടായിരിക്കും. മേൽ സ്ഥാപനം ചരക്കോ സേവനമോ നൽകാതെ വെറുതെ ഇൻവോയ്സ് മാത്രം നൽകും. ഈ വ്യാജ ഇൻവോയിസുകൾ വാങ്ങി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തു ജിഎസ്ടി അടയ്ക്കേണ്ടതിൽ കുറവു വരുത്തുകയാണ് ഇവരുടെ രീതി. ഇവർ നൽകിയ ഇൻവോയിസിൽ സൂചിപ്പിച്ചിരിക്കുന്ന ചരക്കുസേവനനികുതി അവർ അടയ്ക്കുകയുമില്ല. അതേസമയം ബിൽ ലഭിക്കുന്ന പാർട്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയും ചെയ്യും.
271 എ.എ.ഡി. എന്ന വകുപ്പ് വളരെ ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും ജിഎസ്ടി ഡിപ്പാർട്ട്മെന്റും വിവരങ്ങൾ പരസ്പരം കൈമാറുന്നുണ്ട്. അങ്ങനെ വരുന്പോൾ പ്രസ്തുത വ്യാജ ബില്ലുകൾ ജിഎസ്ടിയിലും പിടിക്കപ്പെടും.
ജിഎസ്ടി നിയമത്തിലെ 122-ാം വകുപ്പിലാണ് തെറ്റായ ഇൻവോയ്സുകൾ നൽകിയാൽ ഈടാക്കാവുന്ന പിഴയെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. പ്രസ്തുത വകുപ്പനുസരിച്ച് ബില്ലനുസരിച്ച് വെട്ടിച്ച നികുതി കൂടാതെ തത്തുല്യമായ തുക പിഴയായും ഈടാക്കുന്നതാണ്. 2020 ലെ ബജറ്റ് അനുസരിച്ചാണ് ഈ വ്യവസ്ഥകൾ. ജിഎസ്ടി നിയമത്തിലെ 132-ാം വകുപ്പിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് വ്യാജ ബില്ലിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തവരെയും വ്യാജബിൽ നൽകിയവരെയും ശിക്ഷാനടപടികൾക്ക് വിധേയരാക്കുന്നതാണ്. അതുപോലെതന്നെ കണക്കുബുക്കുകളിൽ സപ്ലൈയുടെ ഇൻവോയിസുകൾ പൂർണമായും ചേർക്കാത്തവരും ഈ വകുപ്പിന്റെ കീഴിൽ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം.
മേൽസൂചിപ്പിച്ച നടപടികൾ നേരിടുന്നവരുടെ ജിഎസ്ടി രജിസ്ട്രേഷനും കാൻസൽ ചെയ്യപ്പെടാം.
വ്യാജബില്ലനുസരിച്ചു കബളിപ്പിച്ച ജിഎസ്ടി തുക അഞ്ചു കോടി രൂപയ്ക്കു മുകളിലാണെങ്കിൽ അഞ്ചു വർഷംവരെ തടവും പിഴയും മേൽതുക രണ്ടു കോടി രൂപ മുതൽ അഞ്ചു കോടി വരെയാണെങ്കിൽ മൂന്നു വർഷംവരെ തടവും പിഴയും ഒരു കോടി രൂപ മുതൽ രണ്ടു കോടി രൂപ വരെയാണെങ്കിൽ ഒരു വർഷംവരെ തടവും പിഴയും ആണ് ശിക്ഷാനടപടികൾ.
ചരക്കുസേവന നികുതിനിയമം 132-ാം വകുപ്പിലാണ് ഈ ശിക്ഷാനടപടികളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഗവണ്മെന്റിനു ലഭിക്കേണ്ട വരുമാനം ചോർന്നു പോകുന്നതിനുള്ള സാധ്യതകൾ നിയമം നിർമിച്ചവർതന്നെ കണ്ടുപിടിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിലാണു കഠിനമായ പിഴചുമത്തുന്നതും. അവയെപ്പറ്റി താഴെ സൂചിപ്പിക്കുന്നു.
1) ചരക്കോ സേവനമോ അല്ലെങ്കിൽ ഇവ രണ്ടുമോ, ഇൻവോയ്സ് ഇല്ലാതെ, നികുതി വെട്ടിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി സപ്ലൈചെയ്യുക.
2)ചരക്കോ സേവനമോ നൽകാതെ, ഇവ നൽകിയതായി കാണിച്ച് ചരക്കുസേവനനികുതി ഇടാക്കിക്കൊണ്ടുള്ള ഇൻവോയിസുകളും ബില്ലുകളും നൽകുക. പ്രസ്തുത ബില്ലുപയോഗിച്ച് അത് ലഭിച്ച വ്യക്തി, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയോ റീഫണ്ട് മേടിക്കുകയോ ചെയ്യുവാൻ അവസരം ഉണ്ടാക്കിക്കൊടുക്കുക.
3) തൊട്ടുമുകളിൽ സൂചിപ്പിച്ച വിധത്തിൽ ബില്ലുകൾമാത്രം വാങ്ങിയിട്ട് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുക.
4) ചരക്കുകളോ സേവനങ്ങളോ നൽകിയശേഷം ചരക്കുസേവനനികുതി ഈടാക്കി ഇൻവോയ്സ് ഉണ്ടാക്കുകയും നൽകുകയും ചെയ്തിട്ട് കളക്ട് ചെയ്ത നികുതി അടയ്ക്കേണ്ട തീയതിയിലോ അല്ലെങ്കിൽ അതിന്ശേഷം മൂന്നു മാസത്തിനകമോ ഗവണ്മെന്റിൽ അടയ്ക്കാതിരിക്കുക.
5) മുകളിൽ സൂചിപ്പിച്ച നാലു രീതികളിലല്ലാതെ ഏതെങ്കിലും വിധത്തിൽ നികുതി വെട്ടിക്കുകയോ തെറ്റായരീതിയിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയോ വ്യാജമായി നികുതിയുടെ റീഫണ്ട് വാങ്ങുകയോ ചെയ്യുക.
6) ചരക്കു സേവന-നികുതി വെട്ടിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി വ്യാജമായി കണക്കുബുക്കുകൾ തയാറാക്കുകയോ അധികാരികളുടെ മുന്പാകെ ഹാജരാക്കുകയോ ചെയ്യുക.
7) ചരക്കുസേവനനികുതിവകുപ്പിലെ ഉദ്യോഗസ്ഥനെ സ്വന്തം ജോലിചെയ്യുന്നതിൽ തടസപ്പെടുത്തുക.
8)സർക്കാരിലേക്കു കണ്ടുകെട്ടേണ്ടതാണെന്നു ബോധ്യമുള്ള ചരക്കുകൾ വാങ്ങുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ട്രാൻസ്പോർട്ട് ചെയ്യുകയോ ഒളിപ്പിക്കുകയോ അതുമായി ഏതെങ്കിലും വിധത്തിൽ ഇടപെടുകയോ ചെയ്യുക.
9) നിയമവിരുദ്ധം ആണ് എന്ന് അറിഞ്ഞുകൊണ്ടുചിലതരം സേവനങ്ങൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യുക.
10) തെളിവുകൾ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യുക.
11) ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പടുന്പോൾ ശരിയായ വിവരങ്ങൾ നൽകാതിരിക്കുകയോ മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുക.
12) മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഏതെങ്കിലും തെറ്റുകൾ ചെയ്യുകയോ ചെയ്യുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുക.
തെറ്റുകൾ രണ്ടാം പ്രാവശ്യവും ആവർത്തിച്ചാൽ അഞ്ചു വർഷംവരെയുള്ള തടവും പിഴയുമാണ് ശിക്ഷ.
വ്യാജബില്ലുകൾക്കു വൻപിഴ
11:59 PM Feb 23, 2020 | Deepika.com