സ്വതന്ത്ര ഇന്ത്യയുടെ 73 വർഷ ചരിത്രത്തിൽ എട്ടാം തവണയാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്. ഇതിനു മുന്പ് ആറു പ്രസിഡന്റുമാർ മൊത്തം ഏഴു തവണ ഇന്ത്യയിലെത്തി. ബരാക് ഒബാമ രണ്ടുതവണ ഇവിടെ വന്നിരുന്നു.
സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ 52 വർഷങ്ങളിൽ മൊത്തം മൂന്ന് അമേരിക്കൻ പ്രസിഡന്റുമാർ മാത്രമേ ഇന്ത്യയിൽ വന്നിട്ടുള്ളൂ. എന്നാൽ പിന്നീടുള്ള 20 വർഷം നാലു സന്ദർശനങ്ങൾ നടന്നു. അഞ്ചാമത്തേത് നാളെ ആരംഭിക്കുന്നു.
1. ഡ്വൈറ്റ് ഡി ഐസനോവർ(1959 ഡിസംബർ 9-14)
ഇന്ത്യയെ സോവ്യറ്റ് യൂണിയനോടുള്ള ചങ്ങാത്തത്തിൽനിന്നു സാന്പത്തികസഹായ വാഗ്ദാനം വഴി മാറ്റാനാണ് ഐസനോവർ ശ്രമിച്ചത്. അതു വിജയിച്ചില്ല. രാഷ്ട്രപതി രാജേന്ദ്രപ്രസാദുമായും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായും ചർച്ച നടത്തി. പാർലമെന്റിനെ അഭിസംബോധന ചെയ്തു.
2. റിച്ചാർഡ് നിക്സൺ (1969 ജൂലൈ 31, ഓഗസ്റ്റ് 1)
ഐസനോവറുടെ വൈസ് പ്രസിഡന്റ് ആയിരുന്ന പ്രസിഡന്റ് നിക്സൺ ഇന്ത്യയിൽ 23 മണിക്കൂറേ ചെലവഴിച്ചുള്ളൂ. പാക്കിസ്ഥാനോടു വലിയ മമതയുണ്ടായിരുന്ന നിക്സന്റെ സന്ദർശനം പരാജയമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായള്ള ചർച്ചയിൽ ഒരു ധാരണയുമുണ്ടായില്ല.
3. ജിമ്മി കാർട്ടർ (1978 ജനുവരി 1-3)
ആദ്യത്തെ കോൺഗ്രസിതര സർക്കാരുമായി ചർച്ചയ്ക്കു വന്ന കാർട്ടറും ഉദ്ദേശിച്ച കാര്യം സാധിച്ചില്ല. ആണവ നിർവ്യാപന ഉടന്പടി (എൻപിടി)യിൽ ഇന്ത്യയെ ചേർക്കാൻ വന്ന കാർട്ടറോട് അതു നടപ്പില്ലെന്നു പ്രധാനമന്ത്രി മൊറാർജി ദേശായി തുറന്നുപറഞ്ഞു. കാർട്ടർ പാർലമെന്റിൽ പ്രസംഗിച്ചു.
4. ബിൽ ക്ലിന്റൺ (2000 മാർച്ച് 19-25)
ഏറ്റവും ദീർഘമായ പ്രസിഡൻഷ്യൽ സന്ദർശനം. ശീതയുദ്ധാനന്തര ലോകത്ത് ഇന്ത്യ-യുഎസ് ബന്ധം അടുപ്പത്തിലേക്ക് മാറിയതു സ്ഥിരീകരിച്ച സന്ദർശനം. കാർഗിൽ യുദ്ധത്തിനുശേഷം ഇന്ത്യ-പാക് സൗഹൃദത്തിനു ക്ലിന്റൺ ചെറുതായി ശ്രമിച്ചു; ഫലിച്ചില്ല. പാർലമെന്റിൽ പ്രസംഗിച്ചു. വാജ്പേയ് സർക്കാരുമായി പരിസ്ഥിതി, ഊർജ മേഖലകളിൽ സഹകരണ കരാർ ഉണ്ടാക്കി.
5. ജോർജ് ഡബ്ള്യു ബുഷ് (2006 മാർച്ച് 1-3)
ഏറ്റവും വിജയകരമായ സന്ദർശനം. ഇന്ത്യ-യുഎസ് സിവിൽ ആണവകരാർ ഉണ്ടായി. ഇന്ത്യക്കുണ്ടായിരുന്ന “ആണവവിലക്ക്’’ മാറ്റിയെടുക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനു സാധിച്ചു. ചൈനയെപ്പറ്റിയുള്ള ബുഷിന്റെ ആശങ്കകളും സഹായകമായി.
6. ബരാക് ഒബാമ (2010 നവംബർ 6-9)
ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ സജീവമാക്കി. പാർലമെന്റിൽ പ്രസംഗിച്ചു. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിൽ സംബന്ധിച്ചു. രണ്ടു യുഎസ് പ്രസിഡന്റുമാരെ സ്വീകരിച്ച ആദ്യ പ്രധാനമന്ത്രിയായി മൻമോഹൻ.
7. ബരാക് ഒബാമ (2015 ജനുവരി 24-27)
റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയാകുന്ന ആദ്യ യുഎസ് പ്രസിഡന്റ്. രണ്ടാം തവണയും വന്ന പ്രസിഡന്റുമായി ഒബാമ. സിവിൽ ആണവകരാറിലെ ഇൻഷ്വറൻസ് ബാധ്യത സംബന്ധിച്ച വിഷയം പരിഹരിച്ചു. ഇതോടെ യുഎസ് കന്പനികളുടെ ആണവ റിയാക്ടറുകൾ ഇന്ത്യക്കു വിൽക്കാൻ വഴിയൊരുങ്ങി.
അമേരിക്കൻ പ്രസിഡന്റുമാർ ഇന്ത്യയിൽ
12:01 AM Feb 23, 2020 | Deepika.com