തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത സാന്പത്തിക വർഷത്തേക്കുള്ള സന്പൂർണ ബജറ്റ് മാർച്ച് 30നു നിയമസഭ പാസാക്കും. മാർച്ച് രണ്ടു മുതൽ തുടങ്ങുന്ന നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനത്തിന്റെ ഗവർണർ അംഗീകരിച്ച ഷെഡ്യൂളിലാണ് മാർച്ച് 30നു സന്പൂർണ ബജറ്റ് പാസാക്കാൻ നിർദേശിക്കുന്നത്.
2020-21 സാന്പത്തികവർഷത്തെ ബജറ്റിന്റെ ധനവിനിയോഗ ബില്ലും ധനകാര്യ ബില്ലും 30നു പാസാക്കുന്നതോടെയാണു ബജറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നത്. ഈ സർക്കാരിന്റെ കാലത്ത് 2018-19 വർഷത്തെ സന്പൂർണ ബജറ്റ് മാർച്ച് 31നകം പാസാക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്നതോടെ നടപടിക്രമം നീണ്ടു. 15 ദിവസമാണ് ബജറ്റ് ചർച്ചകൾക്കായി ഇക്കുറി നീക്കിവച്ചിട്ടുള്ളത്. മാർച്ച് രണ്ടിനു തുടങ്ങുന്ന നിയമസഭാ സമ്മേളനം ഏപ്രിൽ എട്ടുവരെ നീളും. മാർച്ച് ഒൻപതിന് ആറ്റുകാൽ പൊങ്കാലയായതിനാൽ അന്നു നിയമസഭാ സമ്മേളനം ചേരില്ല.
ബജറ്റ് നടപടിക്രമം മാർച്ച് 30നു പൂർത്തിയാക്കിയ ശേഷം ഏഴു ദിവസം കൂടി സഭ സമ്മേളിക്കും. ഓർഡിനൻസുകൾക്കു പകരമുള്ള നിയമനിർമാണങ്ങളാണ് ഈ ദിവസങ്ങളിൽ സഭ പരിഗണിക്കുക.
ഹയർ സെക്കൻഡറി പൊതുവിദ്യാഭ്യാസ ഏകീകരണത്തിനുള്ള കേരള വിദ്യാഭ്യാസ ഭേദഗതി ഓർഡിനൻസ്, കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ഓർഡിനൻസ്, കേരള മിനറൽസ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്സ്) ഓർഡിനൻസ് തുടങ്ങിയവ നിയമസഭ പരിഗണനയ്ക്ക് എടുക്കുമെന്നാണു സൂചന.
നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഏപ്രിൽ എട്ടോടെ സമ്മേളനം അവസാനിപ്പിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച കഴിഞ്ഞ സഭാ സമ്മേളനം ഫെബ്രുവരി 12നാണ് അവസാനിച്ചത്.
സന്പൂർണ ബജറ്റ് മാർച്ച് 30നു പാസാക്കും
12:01 AM Feb 23, 2020 | Deepika.com