ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനു മാപ്പു നല്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. അസാൻജിന്റെ അഭിഭാഷക ജെന്നിഫർ റോബിൻസൺ ഇക്കാര്യം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു. ബ്രിട്ടന്റെ കസ്റ്റഡിയിലുള്ള അസാൻജിനെ കൈമാറണമെന്ന യുഎസിന്റെ അഭ്യർഥന തിങ്കളാഴ്ച പരിഗണിക്കുന്നതിനു മുന്നോടിയായാണ് കോടതിയിൽ ഈ വെളിപ്പെടുത്തലുണ്ടായത്.
2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളി ഹില്ലരി ക്ലിന്റന്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും ഇ-മെയിലുകൾ ചോർത്തിയതിൽ റഷ്യക്ക് പങ്കില്ലെന്ന് അസാൻജ് പറഞ്ഞാൽ മാപ്പു നല്കാമെന്നായിരുന്നത്രേ വാഗ്ദാനം. മുൻ കോൺഗ്രസ് അംഗം ഡാനാ റോരബാഷർ മുഖാന്തിരമാണ് വാഗ്ദാനം നല്കിയതെന്നും അഭിഭാഷക അറിയിച്ചു.
വൈറ്റ്ഹൗസും ഡാനയും ഇക്കാര്യം നിഷേധിച്ചു. ഡാനയുമായി ട്രംപിനു കാര്യമായ പരിചയമില്ലെന്നും ഇരുവരും തമ്മിൽ ഇതുവരെ സംസാരിച്ചിട്ടുപോലുമില്ലെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
ചോർത്തപ്പെട്ട ഇ-മെയിലുകൾ അസാൻജിന്റെ വിക്കിലീക്സ് പിന്നീട് പുറത്തുവിട്ടിരുന്നു.
ആരാണ് ഇ-മെയിലുകൾ നല്കിയതെന്നു വെളിപ്പെടുത്തിയാൽ പ്രസിഡന്റിനെ വിളിച്ച് മാപ്പു നല്കണമെന്ന് ആവശ്യപ്പെടാമെന്നാണ് താൻ അസാൻജിനോടു പറഞ്ഞതെന്നു ഡാന വിശദീകരിച്ചു.
ചാരവൃത്തിയുമായി ബന്ധപ്പെട്ട 17 എണ്ണം അടക്കം 18 കേസുകളിൽ വിചാരണ ചെയ്യാൻ അസാൻജിനെ വിട്ടുകിട്ടണമെന്നാണ് യുഎസ് ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ 175 വർഷം തടവു ലഭിക്കാം.
അസാൻജിന് ട്രംപ് മാപ്പ് വാഗ്ദാനം ചെയ്തിരുന്നു
11:11 PM Feb 20, 2020 | Deepika.com