മുംബൈ/ന്യൂഡൽഹി: ചൈനയിൽ 80 ശതമാനം ഫാക്ടറികളും പ്രവർത്തനം പുനരാരംഭിച്ചെന്ന റിപ്പോർട്ടുകളും ടെലികോം മേഖലയെ സഹായിക്കാൻ ഗവൺമെന്റ് ഒരുങ്ങുന്നതായ സൂചനകളും ഓഹരികളെ ഉയർത്തി. നാലുദിവസം തുടർച്ചയായി താഴോട്ടു പോന്ന സൂചികകൾ ഇന്നലെ ശക്തമായി തിരിച്ചുകയറി.
ടെലികോം മേഖലയിലെ മൂന്നു സ്വകാര്യ കന്പനികളിൽ ഏതെങ്കിലും തകരാർ അനുവദിക്കുന്നത് രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തെപ്പറ്റി തെറ്റായ ചിത്രം നല്കും. വിദേശ നിക്ഷേപകരെ അതു പിന്തിരിപ്പിച്ചെന്നും വരാം. ഈ പശ്ചാത്തലത്തിലാണു ഗവൺമെന്റ് സഹായനടപടികൾ ആലോചിക്കുന്നത്. ടെലികോം, ധനമന്ത്രാലയങ്ങളിലെ പ്രമുഖ ഓഫീസർമാർ കാബിനറ്റ് സെക്രട്ടറിയുമായി ഇന്നലെ ചർച്ച നടത്തി. ഭാരതി എയർടെൽ മേധാവി സുനിൽ ഭാരതി മിത്തൽ ഇന്നലെ ടെലികോം സെക്രട്ടറിയുമായി ചർച്ച നടത്തി. തിങ്കളാഴ്ച വോഡഫോണിന്റെ കുമാർമംഗളം ബിർളയും ടെലികോം സെക്രട്ടറിയെ കണ്ടിരുന്നു.
സുപ്രീംകോടതിയുടെ അടുത്ത നടപടി അനുസരിച്ചിരിക്കും ഗവൺമെന്റിന്റെ പ്രതികരണം.
ഭാഗികമായി കുടിശിക അടച്ച കന്പനികൾക്കു ബാക്കി അടയ്ക്കാൻ ദീർഘകാല സാവകാശം നല്കുന്നതിനോടു ഗവണ്മെന്റിന് എതിർപ്പില്ലെന്നാണു സൂചന.
പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇനി തീരുമാനം എടുക്കേണ്ടത്.
ഇതിനിടെ കന്പനികൾ തങ്ങളുടെ ബാധ്യത സ്വന്തമായി നിർണയിക്കുന്നുണ്ട്. സർക്കാർ കണക്കാക്കിയതിന്റെ പകുതിയേ കന്പനികളുടെ കണക്കിൽ ബാധ്യതയുള്ളൂ.
ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ഈ കണക്കുകൂട്ടൽ വരും ദിവസങ്ങളിൽ ടെലികോം വകുപ്പിനെ അറിയിക്കും. കന്പനികളുടെ ബാങ്ക് ഗാരന്റി ഉടനെ പണമാക്കി മാറ്റില്ലെന്നു സർക്കാർ സൂചിപ്പിച്ചു.
ചൈനയിൽ പുതിയ രോഗബാധകളുടെ എണ്ണം കുറഞ്ഞതും ഭൂരിഭാഗം ഫാക്ടറികളും തുറന്നു പ്രവർത്തിക്കുന്നതും നിക്ഷേപകർക്ക് ആശ്വാസം പകർന്നു. ചൈനീസ് സന്പദ്ഘടന ഏപ്രിലോടെ തിരിച്ചുകയറ്റം തുടങ്ങുമെന്നാണു പ്രതീക്ഷ.
ഇതെല്ലാം ഇന്നലെ ഓഹരിവിലകളിൽ പ്രതിഫലിച്ചു. സെൻസെക്സ് 428.62 പോയിന്റ് (1.05 ശതമാനം) ഉയർന്ന് 41323 പോയിന്റിലെത്തി. നിഫ്റ്റി 133.4 പോയിന്റ് (1.11 ശതമാനം) കയറി 12,125.9-ൽ ക്ലോസ് ചെയ്തു.
വോഡഫോൺ ഐഡിയയുടെ ഓഹരി ഒരു ഘട്ടത്തിൽ 48 ശതമാനം ഉയർന്നു. ഒടുവിൽ 38.28 ശതമാനം നേട്ടത്തിൽ 4.19 രൂപയിൽ ക്ലോസ് ചെയ്തു.
സൗദി അരാംകോയുമായി ഓഹരിവില്പന സംബന്ധിച്ചു റിലയൻസ് നടത്തുന്ന ചർച്ചയിലെ പുരോഗതി റിലയൻസ് ഓഹരികളുടെ വില രണ്ടു ശതമാനം കയറാൻ സഹായിച്ചു.
ടെലികോമിന് ആശ്വാസം കിട്ടും; ഓഹരികൾ കയറി
11:11 PM Feb 19, 2020 | Deepika.com