കാബൂൾ: അഫ്ഗാൻ പ്രസിഡന്റായി അഷ്റഫ് ഗനിക്ക് രണ്ടാമൂഴം. സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം മാസങ്ങൾക്കു ശേഷം ഇന്നലെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വോട്ടിംഗിൽ ക്രമക്കേടു നടന്നെന്നാരോപിച്ച് ഗനിയുടെ മുഖ്യ എതിരാളി അബ്ദുള്ള അബ്ദുള്ള റീ കൗണ്ടിംഗ് ആവശ്യപ്പെട്ടതാണ് ഫലപ്രഖ്യാപനം വൈകാൻ കാരണം.
അഷ്റഫ് ഗനിക്ക് 50.64ശതമാനം വോട്ടു കിട്ടിയെന്ന് സ്വതന്ത്ര ഇലക്ഷൻ കമ്മീഷൻ ചീഫ് ഹവാ അലം നൂറിസ്ഥാനി പത്രസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് സമാധാനം കൈവരിക്കാൻ പ്രാർഥിക്കുകയാണെന്നും അവർ പറഞ്ഞു. ഗനിയുടെ മുഖ്യ എതിരാളിയായിരുന്ന അഫ്ഗാൻ ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ളയ്ക്ക് 39.53ശതമാനം വോട്ടു ലഭിച്ചു. മറ്റൊരു സ്ഥാനാർഥിയായ ഗുൽബുദ്ദീൻ ഹെക്മത്യാർക്ക് 3.85ശതമാനം വോട്ടാണു കിട്ടിയത്.
തെരഞ്ഞെടുപ്പുഫലം അംഗീകരിക്കില്ലെന്ന് അബ്ദുള്ള അബ്ദുള്ളയുടെ അനുയായികൾ വ്യക്തമാക്കി. ഇപ്പോഴത്തെ വൈസ് പ്രസിഡന്റും മുൻ ഉസ്ബെക്ക് യുദ്ധവീരനുമായ അബ്ദുൾ റഷീദ് ദോസ്തം തെരഞ്ഞെടുപ്പുഫലത്തെ ചോദ്യംചെയ്തു. സമാന്തര സർക്കാർ രൂപീകരിക്കുമെന്ന് അബ്ദുള്ളയുമായി സഖ്യത്തിലുള്ള ദോസ്തം ഭീഷണി മുഴക്കി. 2014ലെ തെരഞ്ഞെടുപ്പിലും അബ്ദുള്ളയ്ക്കു പരാജയം നേരിട്ടിരുന്നു. എന്നാൽ ഗനിയെയും അബ്ദുള്ളയെയും അധികാരം പങ്കിടാൻ അമേരിക്ക പ്രേരിപ്പിച്ചു.
അഫ്ഗാനിസ്ഥാനിലെ ജനസംഖ്യ മൂന്നരക്കോടിയാണ്. രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 96ലക്ഷം. എന്നാൽ ക്രമക്കേടുകൾ ഒഴിവാക്കിയ ശേഷം ഇത്തവണ കൗണ്ട് ചെയ്തത് 18 ലക്ഷം വോട്ടു മാത്രമാണ്. ഗനിക്ക് മൊത്തം അഫ്ഗാൻ ജനതയിൽ വളരെ ചെറിയ ശതമാനത്തിന്റെ പിന്തുണയേ ഉള്ളുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സെൻട്രൽ ലോഗർ പ്രവിശ്യക്കാരനായ ഗനി ജനിച്ചത് 1949 മേയ് 19നാണ്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1970കളിൽ കാബൂൾ യൂണിവേഴ്സിറ്റി അധ്യാപകനായിരുന്നു. വീണ്ടും അമേരിക്കയ്ക്കു പോയ അദ്ദേഹം 1991ൽ ലോകബാങ്കിന്റെ ഉപദേഷ്ടാവായി. യുഎസ് ആക്രമണത്തിൽ താലിബാൻ സർക്കാർ പുറത്തായതിനെത്തുടർന്ന് ഗനി വീണ്ടും അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തി കാബൂൾ യൂണിവേഴ്സിറ്റിയിൽ ചേർന്നു. പിന്നീട് അദ്ദേഹം ഹമീദ് കർസായി സർക്കാരിൽ ധനമന്ത്രിയായി
അഷ്റഫ് ഗനിക്ക് അഫ്ഗാനിസ്ഥാനിൽ രണ്ടാമൂഴം
12:16 AM Feb 19, 2020 | Deepika.com