ബെയ്ജിംഗ്: കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1669 ആയി ഉയർന്നു. 66,576 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 1700 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു.
കൊറോണ വൈറസ് രോഗത്തെ നേരിടുന്നതിന് ചൈനയ്ക്ക് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു. ചൈനയിലേക്ക് മെഡിക്കൽ സാമഗ്രികൾ ഉടൻ അയയ്ക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്റി അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്ക് മാസ്കുകളും കൈയുറകളും സ്യൂട്ടുകളും മറ്റും ആവശ്യമുണ്ടെന്നു നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. ചൈനയിലേക്ക് അയയ്ക്കേണ്ട മെഡിക്കൽ സാമഗ്രികൾ എന്തെല്ലാമാണെന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനിടെ തായ്വാനിൽ ഒരാൾ കൊറോണ ബാധിച്ചു മരിച്ചതായി റിപ്പോർട്ടുണ്ട്. അറുപതുകാരനാണു മരിച്ചതെന്നും ഇയാൾ അടുത്തകാലത്ത് വിദേശയാത്ര നടത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി ചെൻ ഷി ചുംഗ് പറഞ്ഞു. തായവാനിൽ കൊറോണബാധിച്ചു ചികിത്സയിലുള്ളത് 20 പേരാണ്.
ഇതേസമയം, വുഹാൻ നഗരത്തിലെ രോഗബാധിതരിൽ നല്ലശതമാനത്തിനും പരന്പരാഗത ചൈനീസ് മരുന്നുകൾ നൽകിയാണു ചികിത്സിക്കുന്നതെന്നും മെച്ചപ്പെട്ട ഫലം കണ്ടെന്നും ചൈനീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈറസിനെ നേരിടാൻ പല മരുന്നുകളും പരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. രോഗം ഭേദപ്പെട്ടയാളുടെ രക്തത്തിലെ പ്ളാസ്മ നൽകി ചില രോഗികളെ ചികിത്സിച്ചെന്നും ആശാവഹമായ ഫലം കണ്ടെത്തിയെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകൾ നിരോധിച്ചു. വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്നും ജനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. മൂന്നു ദിവസം കൂടുന്പോൾ ഓരോ വീട്ടിൽനിന്ന് ഓരോരുത്തർക്ക് അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വാങ്ങാൻ പുറത്തിറങ്ങാം.
കൊറോണ മരണം 1,669 ആയി; രോഗബാധിതർ 68,500
12:30 AM Feb 17, 2020 | Deepika.com