ടോക്കിയോ: ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് ക്വാറന്റൈനിൽ കിടക്കുന്ന ഡയമണ്ട് പ്രിൻസസിലെ രണ്ട് ഇന്ത്യക്കാർക്കുകൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തി. നേരത്തെ മൂന്ന് ഇന്ത്യക്കാർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. രോഗബാധിതരെ ആശുപത്രികളിലേക്ക് അയച്ചു.
വിവിധ രാജ്യക്കാരായ 3,711 പേരാണു കപ്പലിലുള്ളത്. ആറു യാത്രക്കാരും 132 ജീവനക്കാരും ഉൾപ്പെടെ 138 പേർ ഇന്ത്യക്കാരാണ്. ഇവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് ഇന്ത്യൻ അധികൃതർ പറഞ്ഞു. ഇന്ത്യൻ എംബസി ജാപ്പനീസ് അധികൃതരുമായി നിരന്തര സന്പർക്കത്തിലാണ്. ക്വാറന്റൈൻ സമയം കഴിഞ്ഞാലുടനെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംബസി അധികൃതർ വ്യക്തമാക്കി.
കപ്പലിലെ 355 പേർക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയുണ്ടോ എന്നറിയാനുള്ള പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കപ്പലിലെ അമേരിക്കക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കുമെന്നു നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു.
കപ്പലിലെ അഞ്ച് ഇന്ത്യക്കാർക്ക് രോഗബാധ
12:30 AM Feb 17, 2020 | Deepika.com