വത്തിക്കാൻ സിറ്റി: വത്തിക്കാന്റെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിനിടെയായിരുന്നു കൂടിക്കാഴ്ച. ഇതാദ്യമാണ് ഇത്രയും ഉയർന്ന തലത്തിലുള്ള വത്തിക്കാൻ-ചൈന കൂടിക്കാഴ്ച.
വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച്ബിഷപ് പോൾ ഗലാഘറും ചൈനീസ് മന്ത്രി വാങ് യിയും തമ്മിൽ സൗഹാർദപൂർണമായ ചർച്ച നടന്നു എന്നാണു വത്തിക്കാൻ പത്രക്കുറിപ്പിൽ പറഞ്ഞത്.
കത്തോലിക്കാസഭയുടെ ചൈനയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച 2018 സെപ്റ്റംബറിലെ ഉടന്പടിയും ചർച്ചാവിഷയമായി. മെത്രാൻ നിയമനം സംബന്ധിച്ചു വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മിലുണ്ടാക്കിയ ചരിത്രപ്രധാനമായ ധാരണയാണു 2018-ലേത്.
ചൈനയുമായുള്ള വത്തിക്കാന്റെ ബന്ധം വിപുലമാക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. 1951 ലാണ് ചൈനയും വത്തിക്കാനുമായുള്ള നയതന്ത്രബന്ധം നിലച്ചത്.
തായ്വാനുമായി വത്തിക്കാനു ബന്ധമുണ്ട്. ചൈനയെ വത്തിക്കാൻ അംഗീകരിച്ചാൽ തായ്വാൻ ബന്ധം അവസാനിപ്പിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ വത്തിക്കാൻ മാത്രമേ തായ്വാനുമായി നയതന്ത്രബന്ധം പുലർത്തുന്നുള്ളൂ.
മൂന്നുകോടിയോളം ക്രൈസ്തവർ ചൈനയിലുണ്ട്. അതിൽ 1.2 കോടി കത്തോലിക്കരാണ്. സഭയും കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ വേണമെന്നാണു ചൈനീസ് ഭരണകൂടം പറയുന്നത്. ഇതു പ്രകാരം ഭരണകൂടം നിയമിക്കുന്ന മെത്രാന്മാർക്കു മാത്രമേ പ്രവർത്തന സ്വാതന്ത്ര്യമുള്ളൂ. വത്തിക്കാൻ നിയമിക്കുന്നവർക്കു രഹസ്യമായ പ്രവർത്തനങ്ങളേ സാധിക്കൂ.
വത്തിക്കാൻ-ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
11:24 PM Feb 15, 2020 | Deepika.com