ന്യൂഡൽഹി: സർക്കാരിനു നല്കാനുള്ള എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) അടയ്ക്കാൻ ശ്രമിക്കുമെന്ന് വോഡഫോൺ ഐഡിയ. എന്നാൽ കന്പനിയുടെ നിലനില്പ് ആശങ്കയിലാണെന്ന് കന്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖയിൽ അറിയിച്ചു. സുപ്രീംകോടതിയിൽനിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയും കന്പനി പ്രകടിപ്പിച്ചു.
സുപ്രീംകോടതി വിധിയെത്തുടർന്ന് അടിയന്തരമായി പണം അടയ്ക്കേണ്ട കന്പനികളിൽ ഏറ്റവുമധികം ബാധ്യത ഉള്ളതു വോഡഫോൺ ഐഡിയയ്ക്കാണ്. ഒക്ടോബറിലെ കണക്കിൽ 53038 കോടി രൂപയാണു ബാധ്യത. പലിശയും പിഴയും ചേർത്ത് ഇപ്പോൾ 56000 കോടി വരും.
ഇന്നലെ കന്പനി ഡയറക്ടർ ബോർഡ് യോഗം ചേർന്നിരുന്നു. ഇപ്പോൾതന്നെ 1.12 ലക്ഷം കോടി രൂപ കടബാധ്യതയുള്ള കന്പനി എങ്ങനെ കുടിശികപ്പണം കണ്ടെത്തുമെന്നു പറഞ്ഞിട്ടില്ല. ബ്രിട്ടനിലെ വോഡഫോൺ പിഎൽസി 45.39 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പ് 27 ശതമാനവും പങ്കാളിത്തം വഹിക്കുന്ന കന്പനിയാണിത്. വോഡഫോണും ബിർളയും ഇനി പണമിറക്കില്ലെന്നാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. മറ്റെന്തു മാർഗമാണു ഡയറക്ടർ ബോർഡ് കണക്കാക്കിയിട്ടുള്ളതെന്ന് അറിവായിട്ടില്ല.
കുടിശികയായി 35,586 കോടി രൂപ നല്കാനുള്ള എയർടെൽ 20-നകം പതിനായിരം കോടി അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കന്പനി ബാക്കി തുക മാർച്ച് 17-നു മുന്പ് അടയ്ക്കും. ടെലികോം വകുപ്പിന്റെ കണക്കുകൂട്ടൽ കന്പനി സ്വീകരിക്കുന്നില്ലെന്നും സ്വന്തം കണക്കുപ്രകാരമുള്ള കുടിശിക നല്കുമെന്നുമാണു ഭാരതി എയർടെൽ പറയുന്നത്.
സുപ്രീംകോടതി വിധിയെത്തുടർന്ന് ചൂടായി കാര്യങ്ങൾ നടത്തുന്ന ടെലികോം വകുപ്പ് വെള്ളിയാഴ്ച അർധരാത്രിക്കകം പണമടയ്ക്കണമെന്നു കന്പനികളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ രാത്രി ലഭിച്ച നോട്ടീസ്പ്രകാരം ആരും പണമടച്ചില്ല. ഓരോ ടെലികോം സർക്കിളും വെവ്വേറെ നോട്ടീസുകളാണു നല്കിയത്.
ഇപ്പോൾ പറയുന്നതു തിങ്കൾ വൈകുന്നേരം വരെ കാത്തശേഷം അടുത്ത നോട്ടീസ് ടെലികോം വകുപ്പ് നല്കുമെന്നാണ്. ഒക്ടോബറിലെ സുപ്രീംകോടതി വിധിക്കുശേഷം അഞ്ചു തവണ നോട്ടീസ് നല്കിയിരുന്നെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പണമടച്ചില്ലെങ്കിൽ കരാർ പ്രകാരമുള്ള അനന്തര നടപടികൾ ഉണ്ടാകുമെന്നു കാണിച്ചാണു കന്പനികൾക്കു നോട്ടീസ് നല്കിയിരിക്കുന്നത്. എന്നാൽ അനന്തര നടപടി എന്തെന്നു വിശദീകരിച്ചിട്ടില്ല.
പണമടയ്ക്കാമെന്ന് വോഡഫോൺ ഐഡിയ
11:14 PM Feb 15, 2020 | Deepika.com