ബെയ്ജിംഗ്: ചൈനയിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊറോണ ബാധിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച വരെയുള്ള കണക്കു പ്രകാരം 1716 മെഡിക്കൽ സ്റ്റാഫിനാണു രോഗം പിടിപെട്ടിട്ടുള്ളതെന്നും ഇവരിൽ ആറു പേർ മരിച്ചെന്നും ദേശീയ ആരോഗ്യ കമ്മീഷനിലെ ഉപമന്ത്രിയായ സെംഗ് യിക്സിൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊറോണ ആദ്യം കണ്ടെത്തിയ വുഹാനിലെ ഡോക്ടർ ലി വെൻലിയാംഗ് രോഗം ബാധിച്ചു മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. വൈറസ് രോഗത്തെക്കുറിച്ച് റിപ്പോർട്ട് നൽകിയ ലിയെ അധികൃതർ പീഡിപ്പിക്കുകയും അനാവശ്യപരിഭ്രാന്തി പരത്തിയെന്ന് ആരോപിച്ച് മാപ്പെഴുതി വാങ്ങിക്കുകയും ചെയ്തത് ജനരോഷത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ രോഗം ബാധിച്ച് ലി മരിച്ചെന്ന വാർത്ത പുറത്തുവന്നത്.
രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലെ ആശുപത്രികളിൽ സേവനം ചെയ്ത പല മെഡിക്കൽ സ്റ്റാഫിനും ആദ്യഘട്ടത്തിൽ മാസ്കുകളും മറ്റും ഉപയോഗിക്കാതെ രോഗികളെ പരിശോധിക്കേണ്ടിവന്നു. ഇതെത്തുടർന്നാണ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ പലർക്കും രോഗം പിടിപെട്ടത്.
കൊറോണ രോഗം മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി ഉയർന്നു. ഇന്നലെ 121 മരണം റിപ്പോർട്ടു ചെയ്തു. രോഗബാധിതരുടെ എണ്ണം 63,851 ആയി ഉയർന്നു. ഇന്നലെ മാത്രം അയ്യായിരം പേരിൽ രോഗബാധ കണ്ടെത്തി. രോഗബാധയുടെ വ്യാപ്തിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ ചൈന വീഴ്ച വരുത്തുകയാണെന്ന് അമേരിക്ക ആരോപിച്ചു. കുറേക്കൂടി സുതാര്യമായ പ്രവർത്തനം പ്രതീക്ഷിക്കുകയാണെന്ന് യുഎസ് ദേശീയ സാന്പത്തിക സമിതി ഡയറക്ടർ ലാറി കുഡ്ലോ പറഞ്ഞു.
ബ്ലഡ് പ്ളാസ്മ
ഇതിനിടെ രോഗികളെ ചികിത്സിക്കാൻ ബ്ലഡ് പ്ളാസ്മ ഉപയോഗിക്കാമെന്നു കണ്ടെത്തിയതായി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ബയോ ടെക്നോളജി കന്പനി അവകാശപ്പെട്ടു. രോഗം ഭേദമായവരിൽനിന്നു ശേഖരിച്ച പ്ളാസ്മ ഗുരുതര രോഗബാധിതർക്കു നൽകിയായിരുന്നു പരീക്ഷണം. പ്ളാസ്മ സ്വീകരിച്ചവരുടെ നിലയിൽ പുരോഗതി കണ്ടെത്തി.
വിയറ്റ്നാമിൽ ക്വാറന്റൈൻ
കൊറോണ രോഗ ബാധ തടയാനായി വിയറ്റ്നാമിൽ പതിനായിരം പേരെ ക്വാറന്റൈനിൽ പാർപ്പിച്ചു. സോൺ ലോയ് മേഖലയിലെ ഏതാനും ഗ്രാമങ്ങളിലുള്ളവർക്കാണ് ക്വാറന്റൈൻ ഏർപ്പെടുത്തിയത്. പ്രദേശത്ത് കൂടുതൽ ചെക്കുപോസ്റ്റുകൾ സ്ഥാപിച്ചു. ഗ്രാമങ്ങളിൽ നിന്ന് രണ്ടാഴ്ച കഴിയാതെ ആരെയും പുറത്തേക്കു വിടില്ല.
1716 മെഡിക്കൽ സ്റ്റാഫിനു കൊറോണ
12:19 AM Feb 15, 2020 | Deepika.com