ലണ്ടൻ: ജനങ്ങൾക്കു നൽകിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുന്നതിനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നു പ്രധാനമന്ത്രി ബോറീസ് ജോൺസൻ നിർദേശിച്ചു. എട്ടു മന്ത്രിമാരെ പുറത്താക്കിയും ഏതാനും പേർക്ക് സ്ഥാനക്കയറ്റം നൽകിയും നടത്തിയ അഴിച്ചുപണിക്കുശേഷമുള്ള കാബിനറ്റിന്റെ പ്രഥമ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത നിലവാരം ഉയർത്തുക, കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കുക എന്നിവയ്ക്കു മുൻഗണന നൽകണം. മാർച്ച് 11ന് അവതരിപ്പിക്കേണ്ട ബജറ്റ് നീട്ടിവയ്ക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.
പ്രധാനമന്ത്രിയുമായി വഴക്കിട്ട് ജാവിദ് രാജിവച്ച ഒഴിവിൽ പുതിയ ധനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനാകാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനായ സുനാക് ജാവിദിന്റെ ഡെപ്യൂട്ടിയായി സേവനം ചെയ്തുവരികയായിരുന്നു. നിലവിലുള്ള ഉപദേഷ്ടാക്കളെ മാറ്റണമെന്ന പത്ത് ഡൗണിംഗ് സ്ട്രീറ്റിന്റെ നിർദേശം അംഗീകരിക്കാൻ പറ്റില്ലെന്നു പറഞ്ഞാണ് ജാവിദ് രാജിവച്ചത്.
ഇന്നലത്തെ കാബിനറ്റ് യോഗത്തിൽ നയപരിപാടികളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും മന്ത്രിമാരെക്കൊണ്ടു മറുപടി പറയിക്കുകയും ചെയ്ത ജോൺസന്റെ നടപടിഏറെ വിമർശിക്കപ്പെട്ടു.
ജോൺസൻ: എത്ര ഹോസ്പിറ്റലുകളാണ് നാം നിർമിക്കാൻ പോകുന്നത്. മന്ത്രിമാർ ഒറ്റക്കെട്ടായി പറഞ്ഞു-44.
കൊള്ളാം,പുതുതായി എത്ര പോലീസുകാരെയാണു നിയമിക്കുന്നത്. ഇരുപതിനായിരം - എല്ലാവരും ചേർന്നു പറഞ്ഞു. നഴ്സറി കുട്ടികളോടു പെരുമാറുന്നതു പോലെയാണ് കാബിനറ്റ് അംഗങ്ങളോടു ജോൺസൻ പെരുമാറുന്നതെന്ന് സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു.
വാഗ്ദാനം നടപ്പാക്കും: ജോൺസൻ
12:19 AM Feb 15, 2020 | Deepika.com