ന്യൂഡൽഹി: ടെലികോം വ്യവസായം വീണ്ടും വഴിത്തിരിവിൽ. സുപ്രീംകോടതിയുടെ ഇന്നലത്തെ കർശന ഉത്തരവിനുശേഷം ഓഹരിവിപണിയിൽ കണ്ട കാര്യങ്ങൾ വരാനിരിക്കുന്നവയുടെ നേർക്കാഴ്ചയാകും.
ഭാരതി എയർടെൽ ഓഹരികളുടെ വില നാലര ശതമാനത്തിലേറെ ഉയർന്നു; വോഡഫോൺ ഐഡിയയുടെ ഓഹരിവില 20 ശതമാനത്തോളം ഇടിഞ്ഞു. എയർടെലിനെപ്പറ്റി പ്രതീക്ഷയുള്ള വിപണി വോഡഫോൺ ഐഡിയയെപ്പറ്റി ഒരു പ്രതീക്ഷയും പുലർത്തുന്നില്ല.
പ്രധാനമായും വോഡഫോൺ, ഭാരതി, റിലയൻസ് ജിയോ, ടാറ്റാ ടെലി എന്നിവയെ ബാധിക്കുന്നതാണു സുപ്രീംകോടതി വിധി. ജിയോയ്ക്ക് 200 കോടിയിൽ താഴെ ബാധ്യതയേ ഉണ്ടായിരുന്നുള്ളൂ. അതവർ ജനുവരി 23-ന് അടച്ചിരുന്നു.
ശേഷിക്കുന്നവർ ഒന്നും അടച്ചില്ല. ടാറ്റാ ടെലി അടയ്ക്കാനുള്ള സന്നദ്ധത അറിയിച്ചു.
വോഡഫോൺ ഐഡിയയും ഭാരതി എയർടെലും തുകയടയ്ക്കാൻ സാവകാശംതേടി സുപ്രീംകോടതിയെയും ഗവൺമെന്റിനെയും സമീപിച്ചു. സുപ്രീംകോടതി സ്റ്റേ നൽകിയില്ലെങ്കിലും സ്റ്റേ ഉണ്ടെന്ന മട്ടിൽ കന്പനികളും സർക്കാരും നീങ്ങി. അതിനെതിരേയാണ് ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ്.
ഇതനുസരിച്ച് വോഡഫോൺ ഐഡിയയും ഭാരതി എയർടെലും മാർച്ച് 17-നകം പണമടയ്ക്കണം. ഭാരതിക്ക് 35,586 കോടി രൂപയാണ് ഒക്ടോബറിൽ കണക്കാക്കിയ ബാധ്യത. വോഡഫോൺ ഐഡിയയ്ക്ക് 53038 കോടി രൂപയും ഒക്ടോബറിൽ കണക്കാക്കി.
ഭാരതി എയർടെൽ പണം അടയ്ക്കാൻ തയാറാണ്. കന്പനി ഈയിടെ 21,502 കോടി രൂപ വിവിധ ഇനങ്ങളിലായി സമാഹരിച്ചിട്ടുണ്ട്. കൂടുതൽ പണം സമാഹരിക്കാനും മാർഗമുണ്ട്. മാർച്ച് 17-നു മുന്പ് സർക്കാരിനു നല്കാനുള്ള പണം അടയ്ക്കാമെന്ന സൂചനയാണ് കന്പനിയിൽനിന്നുണ്ടായത്. കഴിഞ്ഞ രണ്ടു ത്രൈമാസങ്ങളിലായി ഈ ബാധ്യതയത്രയും കന്പനിയുടെ കണക്കിൽപെടുത്തുകയും ചെയ്തിരുന്നു. ആഫ്രിക്കയിലെയും മറ്റും ബിസിനസിൽനിന്നു പണം ഇങ്ങോട്ടുകൊണ്ടുവരാനും സുനിൽ ഭാരതി മിത്തൽ നയിക്കുന്ന ഗ്രൂപ്പിനു കഴിയും.
വോഡഫോൺ ഐഡിയയുടെ നില അതല്ല. ബ്രിട്ടനിലെ വോഡഫോൺ പിഎൽസിയും ഇന്ത്യയിലെ ആദിത്യ ബിർള ഗ്രൂപ്പും കൂടിയുള്ള സംയുക്ത സംരംഭമാണ് വോഡഫോൺ ഐഡിയ. സർക്കാർ അനുകൂല സമീപനം എടുക്കുന്നില്ലെങ്കിൽ കന്പനിയിലേക്ക് ഇനി പണം മുടക്കാനില്ലെന്നാണു ചെയർമാനും ബിർള ഗ്രൂപ്പ് സാരഥിയുമായ കുമാർ മംഗളം ബിർള ഒക്ടോബറിൽ പറഞ്ഞത്. ഇപ്പോഴും അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റമില്ല. കന്പനിയിൽ 45.39 ശതമാനമാണു വോഡഫോണിനുള്ളത്. ആദ്യത്തെ വിധിക്കുശേഷം ബ്രിട്ടനിലെ വോഡഫോൺ ഗ്രൂപ്പ് മേധാവി നിക്ക് റീഡ് പറഞ്ഞത് ഇന്ത്യയിലെ കന്പനിയുടെ നില അത്യാസന്നമായെന്നാണ്. പിന്നീട് പ്രസ്താവന തിരുത്തിയെങ്കിലും തങ്ങൾ നഷ്ടക്കച്ചവടത്തിലേക്ക് ഇനി പണം മുടക്കാൻ തയാറില്ലെന്നു വ്യക്തമാക്കി.ചുരുക്കം ഇതാണ്. ഉടമകൾ പണം മുടക്കാൻ തയാറില്ല. വോഡഫോൺ ഐഡിയയുടെ ഭാവി ഇരുളിൽ.
സർക്കാരിനു രക്ഷിക്കാവുന്ന സാഹചര്യം ഇനിയില്ലെന്നതാണു സത്യം. കോടതി അത്ര കടുത്ത നിലപാടിലാണ്. കോടതിവിധി നഗ്നമായി ലംഘിച്ചു; സർക്കാർ അതിനു കൂട്ടുനിന്നു. അതുകൊണ്ടു സർക്കാരിനെയും കോടതി വിമർശിച്ചു.
ഫിച്ച് റേറ്റിംഗ്സിലെ നിതിൻ സോണി പറയുന്നത് വോഡഫോണും ബിർളയും പണം മുടക്കില്ലെങ്കിൽ ഇന്ത്യയിലെ ടെലികോം രണ്ടു കന്പനികളുടെ മാത്രം മത്സരവേദിയാകുമെന്നാണ്. റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രം ശേഷിക്കുന്ന വിപണി. പൊതുമേഖലയിലെ ബിഎസ്എൻഎൽ/എംടിഎൻഎൽ പോലും നിലനിൽക്കാൻ പ്രയാസപ്പെടുകയാണ്.
വോഡഫോൺ ഐഡിയയുടെ അസ്തമനം അത്യാസന്നമാണെന്ന് ടോലികോം സെക്രട്ടറിയായി റിട്ടയർ ചെയ്ത ആർ. ചന്ദ്രശേഖർ പറഞ്ഞു.മുകേഷ് അംബാനിയും സുനിൽ മിത്തലും മാത്രം മത്സരിക്കുന്ന ഒരു വിപണി ഉപയോക്താക്കൾക്ക് ഒട്ടും നല്ലതാകില്ല. കന്പനികൾ അവർക്ക് എത്ര ലാഭം വേണമെന്നു തീരുമാനിക്കും. അതനുസരിച്ച് നിരക്കുകൾ നിശ്ചയിക്കും.
ഒക്ടോബറിലെ വിധിയോടെ ഇങ്ങനെയേ കാര്യങ്ങൾ പോകൂ എന്നറിയാമായിരുന്നു. ഡിസംബറിലും ജനുവരി ആദ്യവുമായി കന്പനികൾ നിരക്ക് വർധിപ്പിച്ചപ്പോൾ ഉപയോക്താക്കൾക്കു ‘സാന്പിൾ’ കിട്ടി. ഇനി വരും മാസങ്ങളിൽ നിരക്ക് ക്രമമായി കൂടും.ശരാശരി വരിക്കാർ മാസം 200 രൂപയിൽ താഴെയേ ഇപ്പോൾ നല്കുന്നുള്ളൂ. ഇത് 300 രൂപയെങ്കിലുമാക്കണം എന്നാണ് ഭാരതി എയർടെലിന്റെ ഉന്നതർ കഴിഞ്ഞ ദിവസം പറഞ്ഞത്. അതു നടപ്പാക്കാനുള്ള സമയം വളരെവേഗം എത്തുകയാണ്.
ടെലികോം ഇരട്ടക്കുത്തകയിലേക്ക്
12:17 AM Feb 15, 2020 | Deepika.com