ന്യൂഡൽഹി: കയറ്റുമതി പുതുവർഷത്തിലും കുറഞ്ഞു. ജനുവരിയിൽ 1.66 ശതമാനം കുറവാണു കയറ്റുമതിയിൽ ഉണ്ടായത്. ഇറക്കുമതിയിൽ 0.75 ശതമാനം കുറവുവന്നു. ഇതോടെ വാണിജ്യകമ്മി തലേവർഷം ജനുവരിയിലെ തോതിൽനിന്ന് അല്പം വർധിച്ചു.
ചൈനയടക്കം വിദേശരാജ്യങ്ങളിലെ വളർച്ചക്കുറവാണു കയറ്റുമതി കൂടാതിരിക്കാൻ കാരണം. ജനുവരിയിലെ കയറ്റുമതി 2597 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 2641 കോടിയും.
ഏപ്രിൽ-ജനുവരി കാലയളവിലെ മൊത്തം കയറ്റുമതി 27,049 കോടി ഡോളറിൽനിന്ന് 26,526 കോടി ഡോളറായി കുറഞ്ഞു. 1.93 ശതമാനം കുറവ്.
ജനുവരിയിലെ ഇറക്കുമതി 4114 കോടി ഡോളറായിരുന്നു. ഏപ്രിൽ-ജനുവരിയിൽ ഇറക്കുമതി 43,377 കോടി ഡോളറിൽനിന്ന് 39,853 കോടി ഡോളറായി താണു. 8.12 ശതമാനം കുറവ്. ഇക്കാലത്ത് ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് 9.24 ശതമാനം കുറഞ്ഞു. ക്രൂഡ് വില ഏഴു ശതമാനത്തോളം വർധിച്ച സമയത്താണിത്.
ക്രൂഡും സ്വർണവും ഒഴികെയുള്ളവയുടെ ഇറക്കുമതി ജനുവരിയിൽ 4.66 ശതമാനം താണു.
ജനുവരിയിൽ 1517 കോടി ഡോളറാണു വാണിജ്യകമ്മി. ഏപ്രിൽ-ജനുവരി കാലയളവിൽ കമ്മി 13,327 കോടി ഡോളറായി കുറഞ്ഞു.
കയറ്റുമതി വീണ്ടും കുറഞ്ഞു
12:17 AM Feb 15, 2020 | Deepika.com