ന്യൂഡൽഹി: മൊത്തവിലസൂചിക (ഡബ്ള്യുപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റവും മേലോട്ട്. ജനുവരിയിലെ വിലക്കയറ്റം 3.1 ശതമാനമാണ്. ഡിസംബറിൽ 2.59 ശതമാനമായിരുന്നു.ചില്ലറവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ജനുവരിയിൽ 7.59 ശതമാനമെത്തിയിരുന്നു.
ഭക്ഷ്യവിലക്കയറ്റമാണു മൊത്തവിലക്കയറ്റത്തിലെയും പ്രധാന ഘടകമായത്.ചില്ലറവിലസൂചികയിൽ ഭക്ഷ്യസാധനങ്ങൾക്കാണ് ഏറ്റവും വലിയ പങ്ക് (46 ശതമാനം). അതിലേക്കു വിവരങ്ങൾ എടുക്കുന്നത് ചില്ലറ വില്പനശാലകളിൽനിന്നാണ്. മൊത്തവില സൂചികയിൽ ഭക്ഷ്യവിഭവങ്ങൾക്കു തുലോം ചെറിയ പങ്കേ ഉള്ളൂ.
15.25 ശതമാനം മാത്രം. വിലകൾ ശേഖരിക്കുന്നതു പ്രധാനമായും ഫാക്ടറികളിലും വലിയ മൊത്തവ്യാപാര ചന്തകളിൽനിന്നുമാണ്.
ഭക്ഷ്യവിലക്കയറ്റം മൊത്തവില സൂചികയിലും ഗണ്യമായി കൂടി. 11.51 ശതമാനം കണ്ട് വില കൂടി. തലേവർഷം 2.41 ശതമാനം മാത്രമായിരുന്നു. ധാന്യങ്ങൾക്ക് 7.73 ശതമാനം കൂടിയപ്പോൾ പയറുവർഗങ്ങൾക്ക് 12.81 ശതമാനം വർധിച്ചു.
പച്ചക്കറികളുടേത് 52.72ശതമാനം കൂടി. സവാളയ്ക്ക് 293.37 ശതമാനമാണു വർധന.
ഭക്ഷ്യേതര സാധനങ്ങൾക്ക് 7.05 ശതമാനം കൂടിയപ്പോൾ ഫാക്ടറി ഉത്പന്നങ്ങൾക്ക് 0.34 ശതമാനമേ വർധിച്ചിട്ടുള്ളൂ.
മൊത്തവിലയും മേലോട്ട്
12:17 AM Feb 15, 2020 | Deepika.com