ബെയ്ജിംഗ്: കൊറോണ രോഗം മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 1367 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 254 പേരാണു മരിച്ചത്. കൊറോണ പൊട്ടിപ്പുറപ്പെട്ടശേഷം ഇത്രയും പേർ ഒറ്റദിവസം മരിക്കുന്നത് ആദ്യമാണ്. വുഹാൻ നഗരം ഉൾപ്പെട്ട ഹുബൈ പ്രവിശ്യയിൽ 242 പേരും ഹീനാൻ, അൻഹുയി, ഗുവാംക്സി, ഹൈനാൻ തുടങ്ങി വിവിധ പ്രവിശ്യകളിൽ 12 പേരുമാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്.
രോഗബാധിതരുടെ എണ്ണം 59,804 ആയെന്ന് ചൈനാ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇന്നലെ പുതുതായി ജപ്പാനിൽ ഒരു വനിത കൊറോണ ബാധിച്ചു മരിച്ചു. നേരത്തെ ഫിലിപ്പീൻസിലും ഹോങ്കോംഗിലും ഓരോരുത്തർ മരിച്ചു.
രോഗ വ്യാപനം കുറഞ്ഞു വരികയാണെന്ന മുൻ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നു തെളിയിക്കുന്നതാണു പുതിയ കണക്കുകൾ. ജനരോഷം ശക്തമായതിനെത്തുടർന്ന് അധികൃതർ കമ്യൂണിസ്റ്റ് പാർട്ടിയിലെ രണ്ടു പ്രമുഖരെ പുറത്താക്കി. ഹുബെയ് പ്രവിശ്യയിലെ പാർട്ടി സെക്രട്ടറി ജിയാംഗ് ചാലിംഗിനെയും വുഹാനിലെ പാർട്ടി സെക്രട്ടറി മാ ഗുവോക്വിയാംഗിനെയുമാണു ഡിസ്മിസ് ചെയ്തത്.
ജിയാംഗിനു പകരം നിയമിതനായ മുൻ ഷാങ്ഹായ് മേയർ യിങ് യോങ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനോട് ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയാണ്. വുഹാൻ പാർട്ടി സെക്രട്ടറിയായി വാങ് ഷോങ്ലിനെ നിയമിച്ചതായി ചൈനീസ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഹുബെയ് പ്രവിശ്യയിലെ രണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ ഡിസ്മിസ് ചെയ്തിരുന്നു. ബുധനാഴ്ച വുഹാനിൽ മാത്രം പുതിയ 14840 കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നു പ്രവിശ്യാ ആരോഗ്യ കമ്മീഷൻ അറിയിച്ചു.
എണ്ണ ഉപഭോഗം കുറയുന്നു
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ യാത്ര വെട്ടിച്ചുരുക്കുന്നത് ആഗോളതലത്തിൽ എണ്ണ ഉപഭോഗത്തിൽ കുറവു വരുത്തുന്നതായി സൂചന. മുൻ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം 435,000 വീപ്പ കണ്ടു ഉപഭോഗം കുറയുമെന്നാണു റിപ്പോർട്ട്.
വ്യാപാര മേള മാറ്റി
ബാഴ്സലോണയിൽ ഈ മാസം 24മുതൽ 27 വരെ നടത്താനിരുന്ന മൊബൈൽ ട്രേഡ് ഫെയർ മാറ്റിവച്ചതായി മൊബൈൽ വേൾഡ് കോൺഗ്രസ് അധികൃതർ അറിയിച്ചു. ഒരു ലക്ഷത്തോളം പേർ പങ്കെടുക്കാറുള്ള മേളയാണിത്. ചൈനയിൽ നിന്നു മാത്രം മുൻ വർഷങ്ങളിൽ ആറായിരം പേർ എത്തിയിരുന്നു.
കംബോഡിയയിൽ നങ്കൂരമിട്ടു
ഹോങ്കോംഗിൽനിന്നു പുറപ്പെട്ട വെസ്റ്റർഡോം എന്ന കപ്പലിന് ഒടുവിൽ കംബോഡിയയിൽ നങ്കൂരമിടാൻ അനുമതി കിട്ടി. ഹോങ്കോംഗിൽനിന്ന് ഈ മാസം ഒന്നിനു പുറപ്പെട്ട കപ്പലിന് തായ്വാൻ, ഗ്വാം, തായ്ലൻഡ്, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. കപ്പലിൽ 1455 യാത്രക്കാരും 802 ജീവനക്കാരുമാണുള്ളത്. കപ്പലിലെ ആർക്കെങ്കിലും കൊറോണ ബാധിച്ചതായി റിപ്പോർട്ടില്ല.
കൊറോണ മരണം 1367; രണ്ടു പ്രമുഖരുടെ കസേര തെറിച്ചു
12:35 AM Feb 14, 2020 | Deepika.com