ന്യൂഡൽഹി: ആഗോള റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ്ആൻഡ്പി) ഇന്ത്യയുടെ റേറ്റിംഗ് മാറ്റമില്ലാതെ നിലനിർത്തി. നിക്ഷേപയോഗ്യമായതിലെ ഏറ്റവും താണ നിലയായ ബിബിബി മൈനസ് ആണു നിലവിലുള്ള റേറ്റിംഗ്. അതു മാറ്റുന്നില്ല. സമീപഭാവിയിൽ അതു മാറ്റാൻ സാധ്യതയില്ല എന്നും ഏജൻസി അറിയിച്ചു.
ട്രിപ്പിൾ ബി മൈനസിൽനിന്നു ഡബിൾ ബിയിലേക്കു താഴുമോ എന്ന ആശങ്കയിലായിരുന്നു ഗവൺമെന്റ്. അതുണ്ടായില്ല എന്നതു വലിയ ആശ്വാസമായി. ഡബിൾ ബി ആയാൽ ഇന്ത്യയിലെ നിക്ഷേപം ഊഹാധിഷ്ഠിതം എന്ന നിലവാരത്തിലേ കണക്കാക്കൂ. അതു വിദേശനിക്ഷേപകരെ പിന്തിരിപ്പിക്കും. ട്രിപ്പിൾ ബി റേറ്റിംഗിന്റെ അർഥം ധനകാര്യ ബാധ്യതകൾ നിറവേറ്റാൻ ശേഷി ഉണ്ടെന്നാണ്. ഇന്ത്യയിലെ നിക്ഷേപങ്ങൾ ഭദ്രം എന്നർഥം.
വളർച്ചാനിരക്ക് കുറഞ്ഞെങ്കിലും ഘടനാപരമായി ഇന്ത്യൻ സന്പദ്ഘടന മികച്ച നിലവാരം പുലർത്തുന്നതായി ഏജൻസി വിലയിരുത്തി. 2020-21 ൽ ആറു ശതമാനത്തിലേക്കും 2021-22 ൽ ഏഴുശതമാനത്തിലേക്കും 2022-23 ൽ 7.4 ശതമാനത്തിലേക്കും സാന്പത്തികവളർച്ച ഉയരുമെന്ന പ്രതീക്ഷയും എസ്ആൻഡ്പി പ്രകടിപ്പിച്ചു. 2020-24 കാലത്തു ശരാശരി 7.1 ശതമാനം വളർച്ച ഏജൻസി കണക്കാക്കുന്നു.
ദീർഘകാല വിദേശനാണ്യ വായ്പയ്ക്കു ട്രിപ്പിൾ ബി നെഗറ്റീവും ഹ്രസ്വകാലത്തേക്ക് എ3 യുമാണ് ഏജൻസി നൽകിയ റേറ്റിംഗ്.
ഇന്ത്യയുടെ സാന്പത്തികവളർച്ച അഞ്ചുത്രൈമാസങ്ങളിൽ തുടർച്ചയായി താഴോട്ടു പോന്നതിനെ ഏജൻസി പരാമർശിച്ചു. ബാങ്കിതര ധനകാര്യ കന്പനികളിൽ ചിലതിന്റെ തകർച്ച മൂലം ആ മേഖലയിൽ ഉണ്ടായ തളർച്ച രാജ്യവളർച്ചയെ ബാധിച്ചു. ബജറ്റിലെ ധനകമ്മി വർധിച്ചതും ഏജൻസിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ റേറ്റിംഗിൽ മാറ്റമില്ല; ബിബിബി മൈനസ്
12:34 AM Feb 14, 2020 | Deepika.com