മുംബൈ: റേറ്റിംഗ് ഏജൻസിയായ കെയർ റേറ്റിംഗ്സിന്റെ ചെയർമാൻ എസ്.ബി. മൈനാക് രാജിവച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിർദേശപ്രകാരമാണു രാജി. തകർന്ന ബാങ്കിതര ധനകാര്യസ്ഥാപനമായ ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസി(ഐഎൽആൻഡ്എഫ്എസ്) ന്റെ റേറ്റിംഗ് താഴ്ത്താതിരുന്നതിന്റെ പേരിലാണു നടപടി.
കന്പനികളുടെ റേറ്റിംഗ് നടത്തുന്ന കെയർ റേറ്റിംഗ്സിന്റെ ചെയർമാനും സ്വതന്ത്ര ഡയറക്ടറും ആകുംമുന്പ് എൽഐസിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു മൈനാക്. കെയറിൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാജേഷ് മൊകാഷി 2018 ഡിസംബറിൽ രാജിവച്ചപ്പോഴാണു മൈനാകിന്റെ അവിഹിത ഇടപെടലുകൾ വെളിച്ചത്തുവന്നത്.
ഐഎൽ ആൻഡ് എഫ്എസിന്റെ റേറ്റിംഗിൽ ജാഗ്രത പാലിക്കാത്തതിന് ഐസിആർഎ എന്ന റേറ്റിംഗ് സ്ഥാപനത്തിന്റെ എംഡിയും സിഇഒയുമായ നരേഷ് ടക്കറെ കഴിഞ്ഞ ഓഗസ്റ്റിൽ രാജിവയ്പിച്ചിരുന്നു. മൂഡീസിന്റെ ഇന്ത്യയിലെ ശാഖയാണ് ഐസിആർഎ.
മറ്റൊരു ഏജൻസിയായ ഇന്ത്യാ റേറ്റിംഗ്സും ഇതേ വിഷയത്തിൽ സെബിയുടെ ശിക്ഷ ഏറ്റുവാങ്ങി.
ഒരുലക്ഷം കോടിയിലേറെ രൂപ വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും നഷ്ടം വരുത്തിയതാണ് ഐഎൽ ആൻഡ് എഫ്എസ്. റോഡ് -പാലം നിർമാണവും മറ്റും ഏറ്റെടുത്തിരുന്ന കന്പനി 130-ലേറെ ഉപകന്പനികൾ ഉണ്ടാക്കിയാണ് ധനകാര്യസ്ഥാപനങ്ങളെ കുഴപ്പത്തിലാക്കിയത്. റേറ്റിംഗ് ഏജൻസികൾ ശരിയായ വിലയിരുത്തൽ നടത്തിയില്ലെന്നും റേറ്റിംഗ് ഉയർത്തി നിർത്താൻ മൈനാകും ടക്കറും ജീവനക്കാരുടെമേൽ സമ്മർദം ചെലുത്തിയെന്നു മറ്റും പിന്നീട് തെളിഞ്ഞു.
റേറ്റിംഗ് ഏജൻസി മേധാവിയെ രാജിവയ്പിച്ചു
12:34 AM Feb 14, 2020 | Deepika.com