ന്യൂഡൽഹി: ചില്ലറ വിലക്കയറ്റം ശമനമില്ലാതെ മുന്നോട്ട്; വ്യവസായവളർച്ച വീണ്ടും പിന്നോട്ട്.
ജനുവരിയിൽ ചില്ലറവില്പന വിലക്കയറ്റം ആറുവർഷത്തെ ഉയർന്ന നിലയായ 7.59 ശതമാനമായി. ഡിസംബറിലെ വ്യവസായ വളർച്ചയാകട്ടെ 0.3 ശതമാനം ഇടിഞ്ഞു.
ചില്ലറവില്പനവില സൂചിക (സിപിഐ) ആധാരമാക്കിയാണു ചില്ലറ വിലക്കയറ്റം കണക്കാക്കുന്നത്. ക്ഷാമബത്ത നിർണയം മുതൽ റിസർവ് ബാങ്കിന്റെ പണനയത്തിനു വരെ ആധാരമാക്കുന്നത് ഇതാണ്.
വ്യവസായ ഉത്പാദനസൂചിക (ഐഐപി) ആധാരമാക്കിയുള്ള വ്യവസായ വളർച്ചക്കണക്ക് നവംബറിൽ ചെറിയ ഉയർച്ച (1.8 ശതമാനം) കാണിച്ചിരുന്നു. അത് അടക്കം ഏഴു സൂചകങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാന്പത്തിക ഉണർവിന്റെ പുതുനാന്പുകൾ കാണാനുണ്ടെന്നു ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത്. പക്ഷേ, ആശ്വസിക്കാൻ വകയായില്ലെന്നു ഡിസംബറിലെ കണക്ക് കാണിച്ചു.
ഭക്ഷ്യ വിലക്കയറ്റം തന്നെയാണു ചില്ലറവിലക്കയറ്റത്തെ നിയന്ത്രണാതീതമാക്കിയത്. 2014 മേയിലെ 8.33 ശതമാനം കഴിഞ്ഞാലുള്ള ഏറ്റവും ഉയർന്ന കയറ്റമാണിത്. 2014-ൽ ക്രൂഡ് ഓയിൽ വില 115 ഡോളറായിരുന്നു; ഇപ്പോൾ 55 ഡോളറും. ക്രൂഡ് വില പകുതിയിൽ താഴെയായപ്പോഴും വിലക്കയറ്റം പരിധികടക്കുന്നു.
2019 ജനുവരിയിൽ 1.97 ശതമാനം മാത്രമായിരുന്നു ചില്ലറവിലക്കയറ്റം. അന്നു ഭക്ഷ്യവില 2.24 ശതമാനം കുറയുകയും ചെയ്തു. ഇപ്പോഴാകട്ടെ ഭക്ഷ്യവിലക്കയറ്റം 13.63 ശതമാനമായി കുതിച്ചുകയറി. ഡിസംബറിലെ 14.19 ശതമാനത്തിൽനിന്നു ചെറിയ കുറവുള്ളതാണ് ആശ്വാസം. പച്ചക്കറി വില 50.19 ശതമാനവും പയർവർഗ വില 16.71 ശതമാനവും മാംസ-മത്സ്യ വില 10.5 ശതമാനവും മുട്ടവില 10.41 ശതമാനവും കൂടി.
ഭക്ഷ്യ-ഇന്ധനവിലക്കയറ്റങ്ങൾ ഒഴിവാക്കിയ ശേഷമുള്ള കാതൽ വിലക്കയറ്റം 4.1 ശതമാനത്തിലേക്കുയർന്നു. ഡിസംബറിൽ ഇത് 3.75 ശതമാനമായിരുന്നു. മൊബൈൽ ഫോൺ സർവീസും റെയിൽവേ ചാർജും മറ്റും കൂടിയതാണു കാതൽവിലക്കയറ്റം രൂക്ഷമാക്കിയത്.ചില്ലറവിലക്കയറ്റം നാലുശതമാനം (കുറഞ്ഞാൽ രണ്ടും കൂടിയാൽ ആറും ശതമാനം) എന്നതോതിൽ നിൽക്കണമെന്നാണു ഗവൺമെന്റ് ആഗ്രഹിക്കുന്നത്. ഇതിനുതക്ക രീതിയിൽ പണനയം ഉണ്ടാക്കാനാണു റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുള്ളതും. ഇപ്പോൾ ആ പരിധി തുടർച്ചയായി ലംഘിക്കപ്പെടുന്നു.
തുടർച്ചയായ മൂന്നുമാസം ചുരുങ്ങിയ വ്യവസായ ഉത്പാദനം നവംബറിൽ അല്പം ഉയർന്നതിൽ ആശ്വാസം കാണാനില്ലെന്നാണു ഡിസംബർ കണക്കു കാണിച്ചത്. ഓഗസ്റ്റിൽ 1.4, സെപ്റ്റംബറിൽ 4.6, ഒക്ടോബറിൽ നാലു ശതമാനം എന്നിങ്ങനെ വ്യവസായ ഉത്പാദനം താഴോട്ടുപോയി. നവംബറിൽ 1.8 ശതമാനംകൂടി. ഇപ്പോൾ ഡിസംബറിൽ 0.3 ശതമാനം താണു. ഫാക്ടറി ഉത്പാദനം 1.2 ശതമാനവും വൈദ്യുതി ഉത്പാദനം 0.1 ശതമാനവും താണു. യന്ത്ര നിർാണം 18.2 ശതമാനമാണു താണത്. ഗൃഹോപകരണങ്ങൾക്ക് 6.7 ശതമാനമാണ് ഇടിവ്.
ഏപ്രിൽ-ഡിസംബർ ഒന്പതു മാസം വളർച്ച വെറും 0.5 ശതമാനമാണ്. തലേവർഷം ഇതേസമയത്ത് 4.7 ശതമാനമുണ്ടായിരുന്നു വളർച്ച.
കൊറോണ വൈറസ് മൂലം ചൈനീസ് ഡിമാൻഡ് കുറഞ്ഞതും അവിടെനിന്നു ഘടകങ്ങൾ വരാത്തതും ജനുവരി മുതലുള്ള ഉത്പാദനത്തെ സാരമായി ബാധിക്കും. ഇതു വാർഷികവളർച്ച സംബന്ധിച്ച പ്രതീക്ഷകൾ തിരുത്താൻ നിർബന്ധിതമാക്കും.
വില കുതിച്ചു; വ്യവസായ വളർച്ച ഇടിഞ്ഞു
11:29 PM Feb 12, 2020 | Deepika.com