രോഗബാധയുടെ പേരിൽ സാന്പത്തിക തളർച്ച വരരുത് എന്ന കർശന നിലപാടാണു ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷി ചിൻപിംഗ് എടുത്തത്. കഴിഞ്ഞയാഴ്ച പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഷി ഇതനുസരിച്ചുള്ള നിർദേശങ്ങൾ നൽകി. രോഗബാധ തടയാനെന്ന പേരിൽ എടുക്കുന്ന നടപടികൾ സാന്പത്തികവളർച്ചയെ തടയരുതെന്ന കർശന സന്ദേശമാണ് ഷി നൽകിയത്.
ഈ തിങ്കളാഴ്ച ഫാക്ടറികളും ഓഫീസുകളും തുറന്നെങ്കിലും വളരെ കുറച്ചു സ്ഥാപനങ്ങളിലേ ആവശ്യത്തിനു ജോലിക്കാർ എത്തിയുള്ളൂ. തൊഴിലാളികൾ വരാത്തതുകൊണ്ട് തുറന്നു പ്രവർത്തിക്കാത്ത സ്ഥാപനങ്ങളായിരുന്നു ഭൂരിപക്ഷം.
പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് “ഈ വർഷത്തെ സാന്പത്തിക-സാമൂഹിക വികസന ലക്ഷ്യങ്ങൾ നേടാൻ എല്ലാ പാർട്ടി കമ്മിറ്റികളെയും ഭരണകൂടങ്ങളെയും ആഹ്വാനം ചെയ്തു’’ എന്ന രീതിയിലായിരുന്നു "കൊറോണ വൈറസ് ബാധ ചൈനീസ് വ്യവസ്ഥിതിക്കും ഭരണസംവിധാനത്തിനും ഒരു വെല്ലുവിളി' ആണെന്നു മാത്രമേ അതിൽ പരാമർശിച്ചുള്ളൂ. ഉത്പാദനവും മറ്റു സാന്പത്തിക പ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന രീതിയിൽ കാര്യങ്ങൾ തുടരരുതെന്നും ഏറ്റവും വേഗം എല്ലാവരും തൊഴിലുകളിലേക്കു മാറണമെന്നുമുള്ള താത്പര്യമാണ് ആ റിപ്പോർട്ടിൽ പ്രതിഫലിച്ചത്. തിങ്കളാഴ്ച ഔദ്യോഗിക പത്രം “പപ്പിൾസ് ഡെയിലി’’ ജനങ്ങളോട് വൈറസ് ബാധയെ പോസിറ്റീവ് മനോഭാവത്തോടെ സമീപിക്കാൻ ആഹ്വാനം ചെയ്തു.
നാല്പതിനായിരത്തിലേറെ പേരെ ബാധിക്കുകയും ആയിരത്തിലേറെപ്പേരുടെ ജീവനെടുക്കുകയും ചെയ്ത രോഗബാധ തടയുന്നതിനേക്കാൾ രാജ്യത്തിന്റെ സാന്പത്തികവളർച്ചയാണ് പ്രധാനം എന്ന സന്ദേശമാണു ചൈനീസ് അധികാരികൾ നല്കിയത്. ഇതു സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്കു വഴിതെളിച്ചു.
ഇതോടൊപ്പം രോഗബാധ പടർന്നതിന്റെയും മരണസംഖ്യ കൂടിയതിന്റെയും ഉത്തരവാദിത്വം പ്രാദേശിക ഉദ്യോഗസ്ഥരുടെമേൽ ചുമത്തി ചൈനീസ് ഭരണകൂടം കൈകഴുകി. വുഹാനിലെ ഹെൽത്ത് കമ്മീഷനിലെ രണ്ടു പ്രമുഖരെ കഴിഞ്ഞദിവസം നീക്കംചെയ്തു. വുഹാൻ മേയറുടെയും പ്രാദേശിക പാർട്ടി സെക്രട്ടറിയുടെയും കസേരകൾ തെറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.