ബെയ്ജിംഗ്:കൊറോണ വൈറസ് ബാധിച്ച് ചൈനയിലെ വുഹാനിൽ അമേരിക്കന്‍ വനിത മരിച്ചു. ബെയ്ജിംഗിലെ യുഎസ് എംബസി മരണം സ്ഥിരീകരിച്ചു. വുഹാനില്‍ ചികിത്സയിലായിരുന്ന 60 വയസുകാരിയാണ് മരിച്ചത്. ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ വിദേശിയാണിവർ. വുഹാനില്‍ ഒരു ജപ്പാന് പൗരന്റെ മരണവും കൊറോണ മൂലമാണെന്ന് കരുതുന്നു. ജപ്പാനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇയാളുടെ മരണവിവരം പുറത്തുവിട്ടത്. എന്നാല്‍ ഇയാള്‍ കൊറോണ വൈറസ് ബാധിച്ചാണോ മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ന്യുമോണി ബാധിച്ചാണ് ഇയാൾ ചികിത്സയ്ക്കെത്തിയത്.
കൊറോണയെത്തുടർന്നു രാജ്യത്തു മരിച്ചവരുടെ എണ്ണം 723 ആയി ഉയർന്നുവെന്നും ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ജിൻയിൻടാങ് ആശുപത്രിയിലാണ് യുഎസിൽ നിന്നുള്ള 60 കാരി ചികിത്സയിൽ കഴിഞ്ഞിരുന്നതെന്ന് അമേരിക്കൻ എംബസി വക്താവ് അറിയിച്ചു.
34,598 പേർ രോഗബാധയെത്തുടർന്ന് ചികിത്സ തേടുന്നുണ്ടെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതിൽ 19 പേർ വിദേശികളാണ്. നാല് പാക്കിസ്ഥാൻകാരും ഓസ്ട്രേലിയയിൽ നിന്നുള്ള ഒരാളും ഇതിൽ ഉൾപ്പെടും. രണ്ടുപേർ രോഗമുക്തി നേടിയതായും ചൈനീസ് ആരോഗ്യമന്ത്രാലയം പറഞ്ഞു.
അതിനിടെ കൊറോണയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയ വുഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ ഡോക്ടർ ലി വെൻലിയാങ് കൊറോണ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്രസംഘം വുഹാനിലെത്തി. ഡോക്ടർ ലിയുടെ മരണത്തിൽ ജനരോഷമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം.
ഇതിനായുള്ള ഉന്നതാധികാര സംഘത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാണു നിയോഗിച്ചത്. ലീ നൽകിയ മുന്നറിയിപ്പ് യഥാസമയം പരിഗണിച്ച് നടപടി എടുത്തിരുന്നെങ്കിൽ രോഗ പ്രതിരോധം എളുപ്പമാവുമായിരുന്നു. അതിനു പകരം ലിയെ ശാസിക്കാനും മാപ്പെഴുതി വാങ്ങാനുമാണ് അധികൃതർ തുനിഞ്ഞത് എന്നാണ് ആരോപണം.
കൊറോണ: മരണം 723 ആയി
12:14 AM Feb 09, 2020 | Deepika.com