ചൈനയിലെ വുഹാൻ നഗരത്തിൽനിന്ന് 206 ജപ്പാൻകാരുമായി ഒരു ചാർട്ടേർഡ് വിമാനം ഇന്നലെ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തിലിറങ്ങി. വുഹാനിൽ നിന്നുള്ള അമേരിക്കൻ പൗരന്മാരെ ചാർട്ടർ ചെയ്ത വിമാനത്തിൽ അലാസ്കയിലെ ആങ്കറേജിൽ എത്തിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്തു. വുഹാനിലെ യുഎസ് കോൺസുലേറ്റ് ജീവനക്കാരും വിമാനത്തിലുണ്ട്. അലാസ്കയിൽ ലാൻഡ് ചെയ്ത വിമാനം ഇന്ധനം നിറച്ചശേഷം കാലിഫോർണിയയിലേക്കു പോകും. 240 പേരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുകയെന്നു നേരത്തെ ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വൈറസ് ബാധ ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട വുഹാൻ ഉൾപ്പെടെ ചൈനയിലെ 17 നഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഈ നഗരങ്ങളിലായി അഞ്ചുകോടിയോളം ജനങ്ങളുണ്ട്.
ഹോങ്കോംഗിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി. ചൈനയിൽനിന്നുള്ള യാത്രികരെ മുഴുവൻ സ്ക്രീൻ ചെയ്യാൻ ലോകത്തിലെ വിവിധ വിമാനത്താവളങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്. മംഗോളിയ ചൈനയുമായുള്ള അതിർത്തി അടച്ചു.
ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, യുഎസ്, ജർമനി ,ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ടു ചെയ്തു.
ഇതിനിടെ ആദ്യമായി പശ്ചിമേഷ്യയിലും വൈറസ് എത്തിയെന്നു റിപ്പോർട്ടുണ്ട്. ചൈനയിൽനിന്നും മടങ്ങി എത്തിയ ഒരു കുടുംബത്തിലെ നാലുപേർക്കു രോഗബാധ സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.