ബയ്ജിംഗ്/ഹോങ്കോംഗ്: ചൈനയിലും വിദേശത്തും പടരുന്ന പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ തീവ്രത ഉടനെ കുറയില്ലെന്ന് വിദഗ്ധർ. ചൈനീസ് സർക്കാരിന്റെ ഈ വിഷയത്തിലെ ഉപദേഷ്ടാവ് പത്തുദിവസം കൂടി വ്യാപനം തീവ്രമായി തുടരുമെന്നു പറയുന്നു. എന്നാൽ, ഹോങ്കോംഗിലെ വിദഗ്ധർ ഏപ്രിൽ വരെ തീവ്രവ്യാപനം പ്രവചിക്കുന്നു.
24 ദിവസത്തിനകം ചൈനയിൽ ആറായിരത്തിലേറെപ്പേർക്ക് കൊറോണ വൈറസ് ബാധിച്ചു. ഇത് ആറുമാസം കൊണ്ട് ചൈനയിൽ സാർസ് (2003 ൽ പടർന്ന സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) ബാധിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. സാർസ് കാലത്ത് പ്രതിരോധനടപടികൾക്കു നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ചോംഗ് നാൻഷൻ ആണ് ഇത്തവണത്തെ രോഗബാധയിൽ സർക്കാരിന്റെ ഉപദേഷ്ടാവ്.
ചോംഗ് പറയുന്നത് ഫെബ്രുവരി ആദ്യമാകും രോഗവ്യാപനം മൂർധന്യത്തിലെത്തുക എന്നാണ്. അതിനുശേഷം രോഗവ്യാപനം കുറയുമത്രേ. സാർസ് ആറുമാസത്തിലേറെ നീണ്ടുനിന്നു. കൊറോണയ്ക്ക് അതു സാധിക്കില്ലെന്നു ചോംഗ് പറയുന്നു.
ഹോങ്കോംഗ് യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സ്കൂൾ തലവൻ ഗബ്രിയേൽ ല്യൂംഗ് ഇതിനോടു യോജിക്കുന്നില്ല. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു രോഗബാധ തുടങ്ങിയത് രോഗവ്യാപനം തീവ്രമാകാനിരിക്കുന്നതേ ഉള്ളൂവെന്നു കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് ആഗോള പകർച്ചവ്യാധിയായി മാറുമെന്ന ആശങ്കയും ഗബ്രിയേലിനുണ്ട്.
ഏപ്രിൽ, മേയ് മാസങ്ങളിലാകും ചൈനയിലെ വൻ നഗരങ്ങളിൽ രോഗവ്യാപനം മൂർധന്യത്തിലാകുക എന്ന് അദ്ദേഹം കരുതുന്നു.
ബെയ്ജിംഗ്, ഷാങ്ഹായ്, ചോങ്കിംഗ്, ഷെൻചെൻ, ഗ്വാംഗ്ച്യു എന്നീ വൻ നഗരങ്ങളെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ജൂൺ മുതൽ രോഗവ്യാപനം കുറയുമെന്നു ഗബ്രിയേൽ കരുതുന്നു.
വുഹാനിൽ മാത്രം 44,000 പേർക്കെങ്കിലും രോഗം ബാധിച്ചതായി അദ്ദേഹം വിശ്വസിക്കുന്നു.
മേയ് വരെ രോഗം പടരുമെന്ന്
12:10 AM Jan 30, 2020 | Deepika.com