ബെയ്ജിംഗ്: ലോകത്തെ ആശങ്കയിലാക്കി ഒട്ടനവധി രാജ്യങ്ങളിൽ കൂടുതൽ കൊറോണ വൈറസ് ബാധ കേ സുകൾ റിപ്പോർട്ട് ചെയ്തു. ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. വിവിധ രാജ്യങ്ങളിൽ വിനോദസഞ്ചാരത്തിനെത്തിയ ചൈനക്കാരിൽ രോഗം സ്ഥിരീകരിച്ചു.
കാനഡ, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളിൽ ആദ്യമായി ഒാരോരുത്തർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. രണ്ടു പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സിംഗപ്പൂരിലെ രോഗബാധിതരുടെ എണ്ണം ഏഴായി.
തായ്ലൻഡിൽ 14 പേർക്കു രോഗം സ്ഥിരീകരിച്ചു. വിനോദസഞ്ചാരത്തിനെത്തിയ ആറു ചൈനക്കാരിൽക്കൂടി രോഗം കണ്ടെത്തുകയായിരുന്നു.
തുർക്കിയിൽ രോഗമുണ്ടെന്ന സംശയത്തിൽ വിനോദസഞ്ചാരത്തിനെത്തിയ പത്തു ചൈനക്കാരെയും രണ്ടു സ്വദേശികളെയും ആശുപത്രിയിലാക്കി. റഷ്യയിൽ നൂറോളം പേർക്കാണ് രോഗബാധ സംശയിക്കുന്നത്. പക്ഷേ, ഒന്നിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാനഡ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾ ചൈനയിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് പൗരന്മാർക്കു നല്കി.
ലങ്കയിൽ ചൈനക്കാർക്ക് വീസ ഓൺ അറൈവൽ നിർത്തലാക്കി
കൊളംബോ: ചൈനക്കാർക്കു നല്കുന്ന വീസ ഓൺ അറൈവൽ സൗകര്യം ശ്രീലങ്ക നിർത്തലാക്കി. രാജ്യത്ത് ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനു പിറ്റേന്നാണ് ഇതു സംബന്ധിച്ച തീരുമാനം. ചൈനയിൽനിന്നെത്തിയ നാല്പതുകാരിയിലാണ് രോഗം കണ്ടെത്തിയത്. ശ്രീലങ്കയുടെ വിനോദസഞ്ചാര വരുമാനത്തിൽ ചൈനക്കാരുടെ സംഭാവന മൂന്നാമതാണ്.
ജപ്പാനിലും ജർമനിയിലും വൈറസ്; ചൈനയിൽ മരണം 106
12:19 AM Jan 29, 2020 | Deepika.com