ജറുസലെം: ഇസ്രേലി പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിനെതിരേ മൂന്ന് അഴിമതിക്കേസുകളിൽ കുറ്റം ചുമത്തി. പാർലമെന്റ് അംഗമെന്ന നിലയിൽ വിചാരണയിൽനിന്ന് സംരക്ഷണം വേണ്ടെന്ന് നെതന്യാഹു അറിയിച്ചതിനു പിന്നാലെ കോടതിയിൽ കുറ്റപത്രം നല്കുകയായിരുന്നു.
എഴുപതുകാരനായ നെതന്യാഹു ഇസ്രയേലിന്റെ ചരിത്രത്തിൽ ക്രിമിനൽ കേസ് വിചാരണ നേരിടാൻ പോകുന്ന ആദ്യ പ്രധാനമന്ത്രിയാണ്. മൂന്നു കേസുകളിലായി കൈക്കൂലി, തട്ടിപ്പ്, വിശ്വാസലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശതകോടികളുടെ ആരോപണം നേരിടുന്ന നെതന്യാഹുവിനെതിരേ കുറ്റം ചുമത്തുമെന്ന് അറ്റോർണി ജനറൽ നവംബറിൽ അറിയിച്ചിരുന്നു.
എന്നാൽ നെതന്യാഹു, പാർലമെന്റ് അംഗമെന്ന നിലയിൽ വിചാരണയിൽനിന്ന് സംരക്ഷണം നല്കണമെന്ന് പാർലമെന്റിനോട് അഭ്യർഥിച്ചു. ഇതിൽ പാർലമെന്റിൽ വോട്ടെടുപ്പ് നടന്നിട്ടില്ല.
അമേരിക്ക സന്ദർശിക്കുകയായിരുന്ന നെതന്യാഹു ഇന്നലെ, പാർലമെന്റിനു നല്കിയ അഭ്യർഥന പിൻവലിക്കുന്നതായി സ്പീക്കറെ അറിയിച്ചെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ അറ്റോർണി ജനറൽ അവിച്ചായി മാണ്ഡൽബ്ലിറ്റ് കുറ്റപത്രം നല്കി.
കുറ്റം ചുമത്തിയതിന്റെ പേരിൽ അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിവരില്ല. കോടതി ശിക്ഷിക്കുകയും അപ്പീൽ കോടതി അതു ശരിവയ്ക്കുകയും ചെയ്താലേ രാജിവയ്ക്കേണ്ടിവരൂ. വിചാരണത്തീയതി തീരുമാനിച്ചിട്ടില്ല. വിചാരണ വർഷങ്ങൾ നീണ്ടേക്കും. ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ ഭരിച്ചതിന്റെ റിക്കാർഡും നെതന്യാഹുവിന്റെ പേരിലാണ്.
നെതന്യാഹുവിനെതിരേ കുറ്റം ചുമത്തി
12:19 AM Jan 29, 2020 | Deepika.com