ന്യൂഡൽഹി/ബ്രസൽസ്: ഇന്ത്യയുടെ പൗരത്വ നിയമഭേദഗതി (സിഎഎ)യെപ്പറ്റി യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ നാളെ ചർച്ച. വ്യാഴാഴ്ച വോട്ടിനിടും.
സിഎഎയെപ്പറ്റി ആറു പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. 751 അംഗ പാർലമെന്റിലെ 600-ഓളം പേരുടെ പിന്തുണ മൊത്തം അവകാശപ്പെടുന്ന വിവിധ ഗ്രൂപ്പുകളാണു പ്രമേയങ്ങൾക്കു നോട്ടീസ് നൽകിയിരിക്കുന്നത്. പ്രമേയങ്ങൾ ഏകോപിപ്പിച്ച് ഒറ്റപ്രമേയമാക്കി മാറ്റാൻ അണിയറനീക്കം നടക്കുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ ഭരണനിർവഹണ വിഭാഗമായ യൂറോപ്യൻ കമ്മീഷന് യൂറോ പാർലമെന്റിൽ പാസാക്കുന്ന ഇത്തരം പ്രമേയങ്ങൾ അനുസരിച്ചു പ്രവർത്തിക്കേണ്ട ബാധ്യതയില്ല. ചർച്ചയും പാസാക്കലും ഒരു വലിയ പ്രചാരണ പരിപാടിയുടെ ഫലമേ ഉളവാക്കൂ എന്നു ചുരുക്കം.
പക്ഷേ, ഇന്ത്യക്കുമേൽ രാഷ്ട്രീയ സമ്മർദം ചെലുത്താൻ പ്രമേയം യൂറോപ്യൻ രാജ്യങ്ങളെ പ്രേരിപ്പിക്കും. മാർച്ച് 13-ന് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കു ബ്രസൽസിൽ എത്തുന്ന പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരാം.ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് സിഎഎയും പൗരത്വ രജിസ്റ്ററും. അതു യൂറോപ്യൻ യൂണിയൻ പാർലമെന്റ് ചർച്ചചെയ്യേണ്ട കാര്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അതിനാൽ ഇന്ത്യ ഇതേപ്പറ്റി ഔപചാരികമായി പ്രതികരിച്ചിട്ടില്ല.ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണു യൂറോപ്യൻ യൂണിയൻ ഇപ്പോൾ.
കയറ്റുമതിയുടെ 13 ശതമാനം അങ്ങോട്ടാണ്. ഇന്ത്യയിലേക്കു ധാരാളം മൂലധനവും യൂറോപ്പിൽനിന്നു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കരുതലോടെയേ പ്രതകരിക്കൂ. സിഎഎ, പൗരത്വ രജിസ്റ്റർ വിഷയങ്ങളിൽ യൂറോപ്യൻ യൂണിയനോ ജർമനി തുടങ്ങിയ രാജ്യങ്ങളോ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സിഎഎ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നു ഫ്രഞ്ച് നയതന്ത്രജ്ഞർ ഇന്നലെ ഡൽഹിയിൽ പറഞ്ഞു. റഫാൽ യുദ്ധവിമാനം നൽകുന്ന ഫ്രാൻസിനു പക്ഷേ യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ അംഗങ്ങൾക്കു നിർദേശം നൽകാനുള്ള അധികാരമില്ല.
പൗരത്വ വിഷയം: യൂറോപ്യൻ പാർലമെന്റിൽ പ്രമേയം
12:15 AM Jan 28, 2020 | Deepika.com