മുംബൈ/ലണ്ടൻ: ചൈനയിലെ കൊറോണ വൈറസ് ബാധ കന്പോളങ്ങളെ ഉലയ്ക്കുന്നു. ഇന്ത്യയിലേതടക്കം ഓഹരിവിപണികളിൽ കനത്ത വിലയിടിവുണ്ടായി. ചൈനയിലടക്കം സാന്പത്തികവളർച്ച കുറയുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില നാലു ശതമാനം താണു. സ്വർണത്തിനും ഡോളറിനും വില കയറി. റബറിന്റെ വിലയും താണു.
കൊറോണ വൈറസ് ബാധ 2002-03 ലെ സാർസ് ബാധ പോലെ പടരുന്നത് എങ്ങും ആശങ്ക പരത്തിയിട്ടുണ്ട്. ഒരാളുടെ ശരീരത്തിൽ വൈറസ് കടന്നു ദിവസങ്ങൾ കഴിഞ്ഞേ ഫ്ലൂവിന്റെ ലക്ഷണങ്ങൾ കാണൂ. പക്ഷേ അതിനിടയ്ക്ക് അയാളിൽനിന്നു മറ്റുള്ളവർക്കു രോഗം പകരും. ഈ കണ്ടെത്തലാണ് ആശങ്ക കൂട്ടിയത്. യാത്രാനിയന്ത്രണത്തിനു മുന്പേ വുഹാനിൽ നിന്നും മറ്റും പോയ ലക്ഷക്കണക്കിനു പേർ വൈറസ് വാഹകരാണെന്നു സംശയിക്കപ്പെടുന്നു. അതു ശരിയാണെങ്കിൽ ചൈനയിലും ഏഷ്യൻ രാജ്യങ്ങളിലും രോഗം കൂടുതൽ വ്യാപകമാകും.
സാർസ് ഒറ്റവർഷം കൊണ്ടു ചൈനീസ് ജിഡിപി വളർച്ചയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടാക്കി. അതേ തോതിലുള്ള ക്ഷീണമാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ചൈനീസ് വളർച്ച ആറു ശതമാനത്തിനടുത്തേക്കു ചുരുങ്ങിയ സാഹചര്യത്തിൽ ഇനിയും ദുർബലമായാൽ വളർച്ച നാമമാത്രമാകുമെന്നാണ് ഭീതി.
ഇതാണ് ക്രൂഡ് ഓയിൽ വില ഇടിയാൻ കാരണമായത്. ബ്രെന്റ് ഇനം ക്രൂഡ് വില നാലു ശതമാനം താണ് വീപ്പയ്ക്ക് 58 ഡോളറിനടുത്തും ഡബ്ല്യുടിഐ ഇനം 52 ഡോളറിനടുത്തും എത്തി. റബർ വിലയും കുറഞ്ഞു. ബാങ്കോക്കിൽ 1.4 ശതമാനം വരെ വില താണു.
ജപ്പാനിലടക്കം ഏഷ്യൻ രാജ്യങ്ങളിൽ ഓഹരിവിലകൾ ഇടിഞ്ഞു. ജപ്പാനിലെ നിക്കൈ സൂചിക രണ്ടു ശതമാനം താണു. യൂറോപ്യൻ വിപണികളും രണ്ടു ശതമാനത്തോളം താണാണു തുടങ്ങിയത്. അമേരിക്കയിലെ ഡൗജോൺസ് സൂചികയുടെ അവധി വ്യാപാരവില ഒന്നര ശതമാനം താണു.
ഇന്നലെ ഇന്ത്യൻ ഓഹരികൾ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. സെൻസെക്സ് 458.07 പോയിന്റ് (1.1 ശതമാനം) താണ് 41.155.12-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 129.25 പോയിന്റ് (1.06 ശതമാനം) ഇടിഞ്ഞ് 12,119-ൽ ക്ലോസ് ചെയ്തു.
ചൈനീസ് പുതുവത്സരം പ്രമാണിച്ച് ചൈനയിലെ എക്സ്ചേഞ്ചുകൾ 29 വരെ അവധിയായിരുന്നു. ഇന്നലെ അവധി നീട്ടി. ഫെബ്രുവരി മൂന്നിനേ ഷാങ്ഹായ്, ഷെൻചെൻ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കൂ.
ചൈനീസ് എ ഷെയറുകളുടെ സിംഗപ്പൂർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ അഞ്ചു ശതമാനം വിലയിടിഞ്ഞു.
വൈറസ് ബാധ മൂലമുള്ള അനിശ്ചിതത്വം സ്വർണത്തിനു വില കൂട്ടി. ലോക വിപണിയിൽ സ്വർണവില ഒരു ശതമാനത്തോളമുയർന്ന് ഔൺസിന് 1587 ഡോളർ വരെ എത്തി.
ചൈനീസ് വൈറസ്; കന്പോളങ്ങൾ ഇടിയുന്നു
11:53 PM Jan 27, 2020 | Deepika.com