ഏതു ബജറ്റും അടുക്കുന്പോൾ ജനങ്ങളുടെ പ്രതീക്ഷകളും ഉയരുകയാണ്. സർക്കാരിൽനിന്ന് ഏതെല്ലാം ആനുകൂല്യങ്ങൾ കിട്ടുമെന്നാണ് അവർ നോക്കുക. സ്വാഭാവികമാണത്. ജീവിതഭാരം കുറയ്ക്കാനുള്ള വഴി ബജറ്റുകളിൽ അവർ പ്രതീക്ഷിക്കുന്നു.
മധുരയിൽ ജനിച്ചു ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലും ഡൽഹി ജെഎൻയുവിലും പഠിച്ച് ലണ്ടനിൽ ജോലി നോക്കി ഇന്ത്യയിൽ മടങ്ങി വന്നു രാഷ്ട്രീയക്കാരിയായ നിർമല സീതാരാമന്റെ ബജറ്റിനെപ്പറ്റിയും ജനങ്ങൾക്കു വലിയ പ്രതീക്ഷകൾ ഉണ്ട്. ആ പ്രതീക്ഷകളിൽ എന്തെല്ലാം സഫലമാക്കാനാകുമെന്നു ധനമന്ത്രിക്കു തന്നെ ഉറപ്പില്ല.
പ്രധാന കാരണം പണമാണ്. സാന്പത്തികവളർച്ച കുത്തനെ ഇടിഞ്ഞതും കന്പനി നികുതി വെട്ടിക്കുറച്ചതും മൂലം പ്രത്യക്ഷ നികുതി കുറഞ്ഞു. ഇറക്കുമതി കുറവായതുകൊണ്ട് കസ്റ്റംസ് വരവ് കാര്യമായി കൂടില്ല. ജിഎസ്ടി പിരിവ് ലക്ഷ്യത്തിനടുത്തെത്തുന്നില്ല.
സർക്കാരിന്റെ വരവ് ഇങ്ങനെ കുറയുന്പോൾ ചെലവ് കുറയുന്നില്ല. ജനുവരി-മാർച്ചിൽ ചെലവ് വെട്ടിച്ചുരുക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. ചെലവ് നീട്ടിവയ്ക്കൽ മാത്രമാകും സംഭവിക്കുക.
കമ്മി അധികം വർധിക്കാതെ നോക്കണം. ചെലവ് അധികം ചുരുക്കിയാൽ വളർച്ച വീണ്ടും താഴോട്ടു പോകും. എല്ലാംകൂടി ഞാണിന്മേൽ കളിപോലെ.
വളർച്ച കൂട്ടാൻ വേണ്ടി സർക്കാർ വ്യക്തികളുടെ നികുതി കുറയ്ക്കണമെന്ന് നിരവധിപ്പേർ ഇപ്പോൾ ധനമന്ത്രിയെ ഉപദേശിക്കുന്നുണ്ട്. അതു മന്ത്രി സ്വീകരിക്കുമെന്നും ആദായനികുതിയിൽ കുറേ ഇളവുകൾ പ്രഖ്യാപിക്കുമെന്നും ധാരാളം പേർ കരുതുന്നു.
നികുതി ഒഴിവു പരിധി കൂട്ടിയാലും സ്ലാബുകൾ പുനർക്രമീകരിച്ചാലും നികുതി ബാധ്യത കുറയും. നികുതി ബാധ്യത കുറയുന്പോൾ ചെലവാക്കാൻ കൂടുതൽ പണമുണ്ടാകും. അതു സാധനങ്ങൾ വാങ്ങാൻ ചെലവാക്കുന്പോൾ ബിസിനസ് കൂടും; വളർച്ച കൂടും. ഇതാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.
നികുതിപിരിവിൽ രണ്ടോ മൂന്നോ ലക്ഷം കോടി രൂപയുടെ കുറവ് ഉറപ്പായിരിക്കുന്ന ഒരവസ്ഥയിൽ മന്ത്രി എന്തു ചെയ്യും?
27.86 ലക്ഷം കോടി രൂപ സർക്കാരിനു ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അതിൽ 7.04 ലക്ഷം കോടി കടമെടുക്കും. 16.5 ലക്ഷം കോടി നികുതിവരവ് പ്രതീക്ഷിച്ചു. അതിൽനിന്നു രണ്ടുലക്ഷം കോടി കുറയുമെന്നതാണ് നില.
ധനമന്ത്രി എന്തെങ്കിലും സാഹസികമായി ചെയ്താലേ മുന്നോട്ടു മാർഗമുള്ളൂ. വളർച്ച കൂട്ടുന്നതിനുള്ള പരിപാടികൾക്കു മുൻതൂക്കം നല്കാതെ തരമില്ല. അതിൽ നികുതി ഇളവ് പെടുമോ എന്നതാണു ചോദ്യം.
തുടരും)
ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം
നിർമല സീതാരാമൻ കഴിഞ്ഞ ജൂലൈ അഞ്ചിനു ബജറ്റ് അവതരിപ്പിച്ച് നടത്തിയതാണ് ഇന്ത്യയിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം. രണ്ടു മണിക്കൂർ 15 മിനിറ്റ് എടുത്തു ആ പ്രസംഗം. 2003-ൽ ജസ്വന്ത് സിംഗ് നടത്തിയ രണ്ടു മണിക്കൂർ 13 മിനിറ്റ് പ്രസംഗത്തേക്കാൾ നീണ്ടത്.
2014-ൽ അരുൺ ജയ്റ്റ്ലി പ്രസംഗം വായിച്ചു തീർക്കാൻ രണ്ടു മണിക്കൂർ 10 മിനിറ്റ് എടുത്തിരുന്നു. ആരോഗ്യപ്രശ്നം മൂലം അദ്ദേഹം വിശ്രമത്തിന് എടുത്ത നാലുമിനിറ്റ് കൂട്ടാക്കാതെയാണിത്.
1970-ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബജറ്റവതരിപ്പിച്ചശേഷം ആ ചുമതല നിർവഹിച്ച ആദ്യ സ്ത്രീയാണു നിർമല സീതാരാമൻ.
പദാവലി
കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ അഥവാ രാജ്യത്തിന്റെ സഞ്ചിത നിധി ഭരണഘടന 266-ാം വകുപ്പ് പ്രകാരം രൂപപ്പെട്ടിട്ടുള്ളതാണ്. സർക്കാരിന്റെ എല്ലാ വരുമാനങ്ങളും (എടുക്കുന്ന വായ്പ അടക്കം) ഇതിലേക്കാണു ചേരുന്നത്. എല്ലാ ചെലവുകളും ഇതിൽനിന്നുവേണം നടത്താൻ. സഞ്ചിത നിധിയിൽ എത്തുന്ന പണം വിനിയോഗിക്കാൻ പാർലമെന്റിന്റെ അനുമതി ആവശ്യമുണ്ട്. ബജറ്റിനു പിന്നാലെ ധനാഭ്യർഥനകൾ അവതരിപ്പിച്ചാണ് ഈ അനുമതി നേടുന്നത്.
പിന്നീട് കൂടുതൽ തുക ചെലവാക്കണമെങ്കിൽ ഉപധനാഭ്യർഥന അവതരിപ്പിച്ച് പാസാക്കുന്നു.
അടിയന്തരാവശ്യങ്ങൾ വന്നാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ പണം ഉപയോഗിക്കാനുള്ളതാണ് ആകസ്മികതാ നിധി അഥവ കണ്ടിൻജൻസി ഫണ്ട്. ഇപ്പോൾ 500 കോടി രൂപയാണ് ഇതിന്റെ പരിധി. ഇതിൽനിന്നു ചെലവാക്കിയശേഷം പാർലമെന്റിൽ ധനാഭ്യർഥന അവതരിപ്പിച്ചു പാസാക്കിയാൽ മതി.
റ്റി.സി. മാത്യു
ഇളവ് പ്രതീക്ഷിച്ചു ജനം
11:29 PM Jan 25, 2020 | Deepika.com