ബെയ്ജിംഗ്: ബാഹ്യലക്ഷണങ്ങൾ ഇല്ലാതെതന്നെ കൊറോണ വൈറസ് ബാധിച്ചവർ ദിവസങ്ങളോളം കഴിയുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
കൊറോണാ വൈറസ് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു വേഗം പടരുമെന്നതും സ്ഥിരീകരിക്കപ്പെട്ടു. വൈറസ് മൂലം വുഹാനിൽ ആദ്യം രോഗബാധിതനായ ആൾ രോഗം ഉടലെടുത്ത മത്സ്യ-മാംസ മാർക്കറ്റിൽ പോയിട്ടേ ഇല്ല. എന്നാൽ രോഗം മൂലം ആദ്യം മരിച്ച ആൾ നിരന്തരം മാർക്കറ്റിൽ പോയിരുന്നു. അയാളുടെ ഭാര്യ മാർക്കറ്റിൽ പോയിരുന്നില്ലെങ്കിലും അവർക്കു രോഗം ബാധിച്ചു.
വുഹാനിൽ ഡോക്ടർമാർ പഠന വിധേയരാക്കിയ 45 രോഗികളിൽ 13 പേർ മത്സ്യമാർക്കറ്റിൽ പോയിട്ടില്ല. രോഗം അന്തരീക്ഷത്തിലൂടെ പടരുന്നതാണെന്ന അടിസ്ഥാനത്തിൽ മുൻകരുതൽ എടുക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചു.
വൈറസ് ബാധിച്ചിട്ടും പുറമേ രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധിപ്പേരെ ഡോക്ടർമാർ കണ്ടെത്തി. ശ്വാസകോശത്തിൽ ന്യൂമോണിയ ഉണ്ടെന്നു സ്കാനിംഗിൽ കണ്ടെത്തിയ പത്തു വയസുകാരന്റെ വീട്ടിലെ മറ്റുള്ളവരിലും ഇതേപോലെ രോഗം കണ്ടെത്തി. ഇതേത്തുടർന്നു രോഗബാധ സംശയിക്കാവുന്ന പ്രദേശത്തുനിന്നുള്ളവരെ മറ്റുള്ളവരുമായി സന്പർക്കമില്ലാതെ സൂക്ഷിക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചു. 2019 എൻസിഒവി (നോവൽ കൊറോണ വൈറസ്) എന്നു പേരിട്ടിരിക്കുന്ന വൈറസ് ബാധിച്ചാൽ ഇൻഫ്ലൂവൻസയുടെ ലക്ഷണങ്ങളാണു സാധാരണ പ്രത്യക്ഷപ്പെടുക.
ടൂറിസത്തിനു നിയന്ത്രണം
രോഗബാധ നിയന്ത്രിക്കുന്നതിന് ചൈനാക്കാർ രാജ്യത്തിനകത്തും പുറത്തും സംഘം ചേർന്നു വിനോദസഞ്ചാര യാത്രകൾ നടത്തുന്നത് സർക്കാർ നിരോധിച്ചു. തിങ്കളാഴ്ച ഇതു പ്രാബല്യത്തിലാകും.
രോഗലക്ഷണം കാണിക്കാതെയും വൈറസ് ബാധിതർ
11:08 PM Jan 25, 2020 | Deepika.com