കൊച്ചി: തൊഴിൽ ഉപകരണങ്ങളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാതെ ഖാദി ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചതോടെ സംസ്ഥാനത്തെ ഖാദി മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലുള്ള തൊഴിൽ ഉപകരണങ്ങളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാതെ 2012 മുതൽ നാലു തവണ നൂൽപ്പ്, നെയ്ത്ത് തൊഴിലാളികളുടെ വേതനം വർധിപ്പിച്ചപ്പോൾ ഈ വർധനയുടെ ബാധ്യത മുഴുവൻ തുണിത്തരങ്ങളിലാണു ചുമത്തിയത്. ഇതോടെ 50 ശതമാനത്തോളം വിലവർധനയുണ്ടായി. ഇതോടൊപ്പം 2012 മുതൽ ഖാദി ചില്ലറ വില്പനക്കാർക്ക് നൽകി വന്നിരുന്ന റിബേറ്റ് കേന്ദ്ര സർക്കാർ പിൻവലിച്ചതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതിനു കാരണമായി.
സംസ്ഥാനത്ത് 2016 വരെ ചില്ലറ വില്പന റിബേറ്റ് പൂർണതോതിൽ സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചത് ചെറിയ ആശ്വാസത്തിനിടയായെങ്കിലും 2016 മുതൽ 2019 വരെ റിബേറ്റ് കുടിശിക ഇനത്തിൽ 48 കോടിരൂപയാണു സർക്കാർ നൽകാനുള്ളത്. ഇതോടെ 45ഓളം യൂണിറ്റുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2500 ഓളം തൊഴിലാളികളാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. സാന്പത്തിക പരാധീനതകൾ ചൂണ്ടിക്കാട്ടി പലതവണ സർക്കാരിനെ സമീപിച്ചെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായതെന്നു കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ സെക്രട്ടറി കെ.പി. ഗോപാലപൊതുവാൾ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടിനെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ഫെഡറേഷൻ. ചില്ലറ വില്പന രംഗത്ത് ഏകീകൃത റിബേറ്റ് വില്പന നയം നടപ്പിലാക്കുക, റിബേറ്റ് കുടിശിക മാർച്ച് 31ന് മുന്പ് വിതരണം ചെയ്യുക, ഖാദി മേഖല ആധുനികവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഖാദി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി രണ്ടിന് സെക്രട്ടേറിയറ്റ് സമരം സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് വി. കേശവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും.
റിബേറ്റ് കുടിശിക വിതരണം നിലച്ചു; ഖാദിമേഖലയിൽ പ്രതിസന്ധി രൂക്ഷം
01:40 AM Jan 25, 2020 | Deepika.com