ലണ്ടൻ/ദാവോസ്/ന്യൂഡൽഹി: നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ ലോകവേദികളിൽ കടുത്ത വിമർശനം. ലണ്ടനിൽനിന്ന് ഇറങ്ങുന്ന ‘ദി ഇക്കണോമിസ്റ്റ്’വാരിക മോദി ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നുവെന്നും അതു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്നും വിമർശിച്ചു. ദാവോസിലെ ലോകസാന്പത്തികഫോറം വേദിയിൽ സഹസ്രകോടീശ്വരൻ ജോർജ് സോറോസും മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തി.
“ഇന്ത്യ അസഹിഷ്ണു: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ മോദി അപായപ്പെടുത്തുന്നത് എങ്ങനെ”എന്ന മുഖലേഖനത്തോടുകൂടിയാണ് ‘ദി ഇക്കണോമിസ്റ്റ്’ ഇന്നലെ ഇറങ്ങിയത്. (ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യബജറ്റ് അവതരിപ്പിച്ച സർ ജയിംസ് വിൽസൺ തുടക്കമിട്ടതാണ് 1843ൽ പ്രസിദ്ധീകരണം തുടങ്ങിയ ദി ഇക്കണോമിസ്റ്റ്).
പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്ററിനെയും വിമർശിക്കുകയും സാന്പത്തിക മുരടിപ്പിനെ വിശകലനം ചെയ്യുകയും ചെയ്യുന്ന ലേഖനങ്ങളും ഇതേ ലക്കത്തിലുണ്ട്.
മോദി ഒരു ഹിന്ദുരാജ്യം ഉണ്ടാക്കുകയാണെന്ന് 20 കോടിയോളം വരുന്ന മുസ്ലിംകൾ ഭയപ്പെടുന്നതായി വാരിക പറയുന്നു. ഭരണഘടനയുടെ മതേതര സ്വഭാവത്തിനു ഹാനി വരുത്തുന്ന നടപടികൾ ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ക്ഷതം ജനാധിപത്യത്തിനു വരുത്തും. “ബിജെപിക്ക് അമൃതായി മാറിയ തെരഞ്ഞെടുപ്പു വിജയം രാജ്യത്തിനു വിഷമായി”എന്നും വാരിക എഴുതി.
ഇന്ത്യൻ സന്പദ്ഘടന മുരടിപ്പിൽനിന്നു സ്റ്റാഗ്ഫ്ലേഷനി(മുരടിപ്പും വിലക്കയറ്റവും ഒന്നിച്ചുള്ള നില)ലേക്കു പോകുകയാണെന്നും അവർ വിലയിരുത്തി.
കാഷ്മീർ കാര്യവും പൗരത്വവിഷയവും എടുത്തുപറഞ്ഞാണു സോറോസ് ദാവോസിൽ മോദിയെ വിമർശിച്ചത്. ഹംഗറിയിലെ കമ്യൂണിസ്റ്റ് വാഴ്ചയിൽനിന്നു രക്ഷപ്പെട്ടു പാശ്ചാത്യ നാട്ടിലെത്തി നിക്ഷേപങ്ങളിലൂടെയും ധനകാര്യ ചൂതാട്ടങ്ങളിലൂടെയും അതിസന്പന്നനായ ആളാണു സോറോസ്. കിഴക്കൻ യൂറോപ്പിലും മ്യാൻമറിലും ജനാധിപത്യ ഭരണമുണ്ടാക്കാൻ അദ്ദേഹം ഏറെ പരിശ്രമിച്ചിട്ടുമുണ്ട്. ഓംഗ്സാൻ സ്യൂചിയെ മ്യാൻമറിൽ അധികാരത്തിലെത്തിക്കാൻ ശ്രമിച്ച സോറോസ് ഇപ്പോൾ സ്യൂചിയുടെ വലിയ വിമർശകനാണ്.
‘ദി ഇക്കണോമിസ്റ്റി’ലെ ലേഖനങ്ങൾ മോദിയുടെ വിമർശകർ സമൂഹമാധ്യമങ്ങളിൽ ഉദ്ധരിച്ചു. ബിജെപി അനുയായികൾ വാരികയെ വിമർശിച്ചു. ഇപ്പോഴും കോളനിവാഴ്ചയാണെന്നാണ് ഇക്കണോമിസ്റ്റ് എഡിറ്റർമാർ കരുതുന്നതെന്നു ബിജെപിയുടെ വിദേശകാര്യ വിഭാഗം തലവൻ വിജയ് ചൗതായിവാലെ ട്വീറ്റ് ചെയ്തു. ചെറുപ്പക്കാർ പാശ്ചാത്യമാധ്യമങ്ങൾ വായിക്കരുതെന്നു ബിജെപി അനുകൂലിയായ ഐ.എസ്. ഭണ്ഡാരി എന്ന അഭിഭാഷകൻ ഉപദേശിച്ചു.
കഴിഞ്ഞ മേയിൽ ‘വിഭജന മേധാവി’ എന്ന ശീർഷകത്തിൽ ടൈം വാരികയിൽ മോദിക്കെതിരേ ലേഖനമെഴുതിയ ആതിഷ് തസീർ എന്നയാളിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഗവൺമെന്റ് റദ്ദാക്കിയിരുന്നു.
ഹിന്ദുത്വ അജൻഡ ജനാധിപത്യത്തെ അപകടത്തിലാക്കുന്നു: ദി ഇക്കണോമിസ്റ്റ്
12:55 AM Jan 25, 2020 | Deepika.com