സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ബജറ്റ് അവതരിപ്പിച്ചത് 1947 നവംബർ 26-നാണ്. ആദ്യത്തെ ധനമന്ത്രി ആർ.കെ. ഷണ്മുഖം ചെട്ടി (1892-1953) അവതരിപ്പിച്ച ബജറ്റ് 1947 ഓഗസ്റ്റ് 15 മുതൽ 48 മാർച്ച് 31 വരെയുള്ള കാലത്തേക്കായിരുന്നു. 171.15 കോടി രൂപവരവും 24.59 കോടി രൂപ കമ്മിയും ഉള്ളതായിരുന്നു ബജറ്റ്. കോയന്പത്തൂർ സ്വദേശിയായ സർ രാമസാമി ചെട്ടി കന്ദസാമി ഷൺമുഖം ചെട്ടി 1935 മുതൽ 41 വരെ കൊച്ചിയിൽ ദിവാനായിരുന്നു. 1948-49 ലെ മുഴുവർഷ ബജറ്റ് അവതരിപ്പിച്ച് അധികം വൈകാതെ ചെട്ടി മന്ത്രിസ്ഥാനം രാജിവച്ചു.
ധന കമ്മി
വരവിനേക്കാൾ ചെലവുണ്ടാകുന്നതാണു കമ്മി. സർക്കാരിനു ചെലവ് അധികരിക്കുന്പോൾ കടമെടുത്തു ചെലവ് നടത്തും. അങ്ങനെ എടുക്കുന്ന മൊത്തം കടമാണു ധനകമ്മി (Fiscal Deficit). കടപ്പത്രങ്ങൾ ഇറക്കിയോ സന്പാദ്യപദ്ധതികൾ അവതരിപ്പിച്ചോ ഒക്കെയാണ് സർക്കാർ കടം എടുക്കുന്നത്.
ഇങ്ങനെ എടുക്കുന്ന കടം നിശ്ചിതനിലവാരത്തിൽ നിർത്താൻ ധനകാര്യോത്തരവാദ -ബജറ്റ് മാനേജ്മെന്റ് (എഫ്ആർബിഎം) നിയമമുണ്ട്. എന്നാൽ നിയമം നിർദിഷ്ട രീതിയിൽ നടപ്പാക്കുന്നത് ഓരോ വർഷവും നീട്ടിവയ്ക്കുകയാണു പതിവ്. റവന്യു കമ്മി ഇല്ലാതാക്കുകയും ധനകമ്മി ജിഡിപിയുടെ മൂന്നുശതമാനത്തിൽ ഒതുക്കുകയുമാണു ലക്ഷ്യം. റവന്യുകമ്മി ഉണ്ടാക്കുക എന്നാൽ സർക്കാരിന്റെ നിത്യനിദാന ചെലവുകൾക്കും കടമെടുക്കുന്ന അവസ്ഥയാണ്. കടമെടുക്കുന്നതു മുഴുവൻ മൂലധന ച്ചെലവിന് ആയിരിക്കുന്നതാണ് അഭികാമ്യം. പക്ഷേ, ആ അവസ്ഥ ഇനിയും ഏറെ അകലെയാണ്.
ഈ വർഷം 7,03,999 കോടി രൂപ (ജിഡിപിയുടെ 3.3 ശതമാനം)യാണ് ധനകമ്മി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തേത് 6,34,398 കോടി രൂപ.
ഈ കമ്മി കൂടുന്പോൾ എടുത്ത കടത്തിന്റെ പലിശ ബാധ്യതയും കൂടും. ഈ വർഷം 6,65,061 കോടി രൂപയാണ് പലിശച്ചെലവ്. കഴിഞ്ഞ വർഷം 5,87,570 കോടി രൂപ. ബജറ്റിലെ ഏറ്റവും വലിയ ചെലവിനും ഈ പലിശയാണ്.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ബജറ്റ്
11:30 PM Jan 23, 2020 | Deepika.com