ഹേഗ്: ന്യൂനപക്ഷ രോഹിംഗ്യൻ മുസ്ലിംകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വംശീയ ഹത്യ തടയുന്നതിനും നടപടി സ്വീകരിക്കാൻ മ്യാൻമർ ഭരണകൂടത്തിന് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ്(ഐസിജെ) നിർദേശം നൽകി.
മ്യാൻമറിലെ രോഹിംഗ്യകളുടെ സ്ഥിതി അത്യന്തം ആപത്കരമാണെന്ന് ഇടക്കാല ഉത്തരവിൽ കോടതിയുടെ അധ്യക്ഷൻ ജസ്റ്റീസ് അബ്ദുൾഖാവി അഹമ്മദ് യൂസഫ് ചൂണ്ടിക്കാട്ടി.
ഉത്തരവു നടപ്പാക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ച് നാലുമാസത്തിനകം റിപ്പോർട്ടു സമർപ്പിക്കണമെന്നും കോടതി മ്യാൻമർ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പിന്നീട് കേസ് തീരുന്നതുവരെ ആറു മാസംകൂടുന്പോൾ റിപ്പോർട്ട് നൽകിക്കൊണ്ടിരിക്കണം.
രോഹിംഗ്യകൾ അനുഭവിക്കുന്ന പീഡനം ചൂണ്ടിക്കാട്ടി ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള മ്യാൻമർ രോഹിംഗ്യകളെ ബംഗാളികളായാണു കണക്കാക്കുന്നത്. ഇവർക്ക് പൗരത്വം അനുവദിക്കുന്നില്ല.
2017 ഓഗസ്റ്റിൽ നോർത്തേൺ റാഖൈൻ സ്റ്റേറ്റിൽ സൈന്യം നടത്തിയ നരനായാട്ടിൽ ഒട്ടേറെ രോഹിംഗ്യകൾക്ക് ജീവഹാനി നേരിട്ടു. ഏഴു ലക്ഷത്തോളം പേർ പലായനം ചെയ്തു. ഇവർ ബംഗ്ളാദേശിലെ അഭയാർഥി ക്യാന്പുകളിൽ കഴിയുകയാണ്.
വംശീയഹത്യ ആരോപണം നിഷേധിക്കുകയും സൈന്യത്തെ ന്യായീകരിക്കുകയും ചെയ്ത നൊബേൽ ജേത്രി ഓങ് സാൻ സ്യൂകി ഈ കേസ് തള്ളണമെന്ന് രാജ്യാന്തര കോടതിയോട് ആവശ്യപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചു.
നൊബേൽ പുരസ്കാരം അവരിൽ നിന്നു തിരിച്ചെടുക്കണമെന്നുവരെ ആവശ്യം ഉയർന്നു. സൈന്യത്തെ വെള്ളപൂശിയും വംശഹത്യാ നീക്കം നടന്നിട്ടില്ലെന്നു വ്യക്തമാക്കിയും മ്യാൻമർ സർക്കാർ നിയോഗിച്ച സ്വതന്ത്ര കമ്മീഷൻ റിപ്പോർട്ടു സമർപ്പിച്ചു രണ്ടു ദിവസത്തിനകമാണ് രാജ്യാന്തരകോടതിയുടെ ഇടക്കാല വിധി വന്നതെന്നതു ശ്രദ്ധേയമാണ്.
രോഹിംഗ്യകളുടെ സംരക്ഷണം ഉറപ്പാക്കണം: മ്യാൻമറിനോടു രാജ്യാന്തര കോടതി
10:56 PM Jan 23, 2020 | Deepika.com