കേന്ദ്രസർക്കാരിന്റെ 2020-21 ലേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാമത്തെ ബജറ്റ്. നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം കാലാവധിയിലെ രണ്ടാം ബജറ്റ്.
സാന്പത്തിക വളർച്ചത്തോത് ഒരുവർഷംകൊണ്ട് പകുതിയായി താണ അവസരത്തിലാണ് ബജറ്റ് വരുന്നത്. 2018-19 ന്റെ തുടക്കത്തിൽ (2018-ഏപ്രിൽ-ജൂൺ) 8.2 ശതമാനമായിരുന്നു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചത്തോത്. 2019-ലെ അതേ ത്രൈമാസത്തിൽ അഞ്ചു ശതമാനവും സെപ്റ്റംബർ ത്രൈമാസത്തിൽ നാലര ശതമാനവുമായി ജിഡിപി വളർച്ച.
2018-19-ൽ 6.8 ശതമാനം വളർച്ചയുണ്ടായ സ്ഥാനത്ത് ഇക്കൊല്ലം ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പ്രതീക്ഷിക്കുന്നത് അഞ്ചു ശതമാനം മാത്രം. ഐഎംഎഫ് ആകട്ടെ പ്രതീക്ഷ 4.8 ശതമാനമായി താഴ്ത്തി.
വളർച്ച പ്രതീക്ഷ കുറയുന്പോൾ ജനങ്ങൾക്കു തൊഴിലും വരുമാനവും കുറയുന്നു. സർക്കാരിനും വരുമാനം കുറയും. നികുതി വരുമാനത്തിൽ സാരമായ കുറവുണ്ടാകും. നികുതികളിൽ രണ്ടരലക്ഷം കോടി രൂപയുടെ കുറവാണു പ്രതീക്ഷിക്കുന്നത്. 27.86 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണു ബജറ്റ്. അതിൽ 7.04 ലക്ഷം കോടി രൂപ ധനകമ്മി അഥവാ കടബാധ്യതയുണ്ട്. നികുതിയിൽ രണ്ടര ലക്ഷം കോടി കുറയുക എന്നുവച്ചാൽ ചെലവ് അത്രയും കുറയ്ക്കുക അല്ലെങ്കിൽ കടം അത്രയും കൂട്ടുക എന്ന രണ്ടു വഴികളാണു ശേഷിക്കുന്നത്.
നിർമല സീതാരാമൻ എങ്ങനെ ഈ വിഷയം കൈകാര്യം ചെയ്യുമെന്നാണു രാജ്യവും ലോകവും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ വളർച്ച കുറഞ്ഞത് ആഗോള വളർച്ചയെ വരെ താഴോട്ടു വലിച്ചിരിക്കുന്നു. അപ്പോൾ ഇന്ത്യ വളർച്ചത്തോത് എങ്ങനെ വർധിപ്പിക്കും എന്നു ലോകവും സാകൂതം ശ്രദ്ധിക്കും.
റ്റി.സി. മാത്യു
വളർച്ചയിൽ കണ്ണുംനട്ട്
11:50 PM Jan 21, 2020 | Deepika.com