ബെയ്ജിംഗ്: മാരകമായ കൊറോണ വൈറസ് രോഗ ബാധമൂലം ചൈനയിൽ ഇതുവരെ ആറു പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 304 പേർക്ക് രോഗബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അനൗദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1700 കേസുകളാണുള്ളത്.
അന്തർദേശീയ തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചർച്ച ചെയ്യാൻ ലോകാരോഗ്യസംഘടനയുടെ യോഗം ഇന്നു ചേരും. പന്നിപ്പനി, എബോള രോഗങ്ങൾ പടർന്നപ്പോൾ ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അന്തർദേശീയ തലത്തിൽ ഏകോപിത നടപടികൾ സ്വീകരിക്കാൻ ഇതു സഹായിക്കും.
ചൈനയിലെ വുഹാനിലാണ് ആദ്യം രോഗബാധ റിപ്പോർട്ടു ചെയ്തത്. രോഗികളെ പരിചരിച്ച പതിനഞ്ചോളം മെഡിക്കൽ സ്റ്റാഫിനും രോഗം ബാധിച്ചെന്ന് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷണർ അറിയിച്ചു. ബെയ്ജിംഗ് ഉൾപ്പെടെയുള്ള വിവിധ ചൈനീസ് നഗരങ്ങളിലും ദക്ഷിണകൊറിയ, തായ്ലൻഡ്, ജപ്പാൻ, തായ്വാൻ എന്നീ രാജ്യങ്ങളിലും രോഗബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
പല രാജ്യങ്ങളിലെയും എയർപോർട്ടുകളിൽ യാത്രക്കാരെ കർശന പരിശോധനയ്ക്കും സ്കാനിംഗിനും വിധേയമാക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ എത്തിയ ഒരാൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ചൈനയിലെ വുഹാനിൽ സന്ദർശനം നടത്തി തിരിച്ചെത്തിയതായിരുന്നു ഇയാൾ.
കൊറോണ വൈറസ് ബാധ പടരുന്നു; ലോകാരോഗ്യ സംഘടന ഇടപെടും
11:46 PM Jan 21, 2020 | Deepika.com