നാല്പതു വർഷത്തിനു മുന്പുള്ള ഒരു കാലത്തേക്ക് ഇന്ത്യ തിരിച്ചുപോകുകയാണോ? ഇന്നലെ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഇന്ത്യൻ വളർച്ചയെപ്പറ്റി നടത്തിയ വിശകലനം ആ ചോദ്യം ഉയർത്തുന്നു. നാലും അഞ്ചും ശതമാനം വളർച്ച മികച്ച വളർച്ചയായി കണ്ടിരുന്നതാണ് 1980-നു മുന്പുള്ള കാലം.
ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 2019-ൽ 4.8 ശതമാനമേ വളർന്നുള്ളൂ എന്നാണ് ഐഎംഎഫ് ഇന്നലെ പറഞ്ഞത്. ഒക്ടോബറിൽ ഐഎംഎഫ് പുറത്തുവിട്ട പ്രതീക്ഷയായ 6.1-ൽനിന്ന് 1.3 ശതമാനം കുറവ്.
2020-ൽ 5.8 ശതമാനം, 2021-ൽ 6.5 ശതമാനം എന്നിങ്ങനെയാണു പ്രതീക്ഷ.2019 ജനുവരി-ഡിസംബറിൽ 4.8 ശതമാനമേ വരൂ എന്ന വിലയിരുത്തൽ കഴിഞ്ഞുപോയ മാസങ്ങളിലെ വളർച്ച മോശമാണെന്നു സൂചിപ്പിക്കുന്നു. 2019 ജനുവരി-മാർച്ചിൽ 5.8 ശതമാനം, ഏപ്രിൽ-ജൂണിൽ 5.0 ശതമാനം, ജൂലൈ-സെപ്റ്റംബറിൽ 4.5 ശതമാനം എന്നിങ്ങനെ വളർന്നതായാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എൻഎസ്ഒ) കണക്ക്. അങ്ങനെയെങ്കിൽ ഒക്ടോബർ-ഡിസംബറിലെ വളർച്ച നാലു ശതമാനത്തിൽ താഴെയാകും. 1980-നുശേഷം അങ്ങനെയൊരു ത്രൈമാസ വളർച്ച ഉണ്ടായിട്ടില്ല.
ഇന്ത്യയുടെ വളർച്ചാ നിരക്ക് ഗണ്യമായി കുറയ്ക്കേണ്ടിവരുമെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മലയാളിയുമായ ഡോ. ഗീത ഗോപിനാഥ് കഴിഞ്ഞ മാസം ഡൽഹിയിൽ പറഞ്ഞിരുന്നു. അത് ഇത്രയും താഴോട്ടുപോകുമെന്ന് ആരും കരുതിയില്ല.
സെപ്റ്റംബർ ത്രൈമാസത്തിലെ 4.5 ശതമാനത്തിൽ ഇന്ത്യ തളർച്ചയുടെ അടിത്തട്ട് കണ്ടെന്നും ഒക്ടോബർ മുതൽ മേലോട്ടാണു വളർച്ചത്തോത് എന്നും പലരും പ്രതീക്ഷിച്ചിരുന്നു. അതു തെറ്റാണെന്ന് ഐഎംഎഫ് കാണിക്കുന്നു.
എൻഎസ്ഒ മാർച്ചിൽ അവസാനിക്കുന്ന വർഷത്തേക്ക് അഞ്ചു ശതമാനം വളർച്ചയാണ് ഈ മാസമാദ്യം പ്രവചിച്ചത്. അതു നടക്കണമെങ്കിൽ ഒക്ടോബർ-മാർച്ചിൽ അഞ്ചു ശതമാനത്തിൽ കൂടുതൽ വളർച്ച ഉണ്ടാകണം. കാരണം, സെപ്റ്റംബർ വരെ 4.8 ശതമാനത്തിൽ താഴെയാണു വളർച്ച. ഐഎംഎഫിന്റെ വിലയിരുത്തൽ ശരിയായാൽ എൻഎസ്ഒ പ്രതീക്ഷ അന്പേ താളംതെറ്റും.
2020-ലേക്ക് ഐഎംഎഫ് അല്പം ഉയർന്ന വളർച്ച കാണുന്നത് 2019-ലെ നിരക്ക് കുറവായതുകൊണ്ടുള്ള സ്റ്റാറ്റിസ്റ്റിക്കൽ നേട്ടം മാത്രമാണ്.
ഇന്ത്യയുടെ വളർച്ചയ്ക്കു തടസമായി ഗീത ഗോപിനാഥ് കാണുന്നത് ഗ്രാമീണ വരുമാനക്കുറവും വായ്പാ വളർച്ച ഇല്ലാത്തതും ബാങ്കിതര ധനകാര്യ കന്പനികളുടെ തളർച്ചയുമാണ്. ബാങ്കിതര ധനകാര്യ കന്പനികൾ ദുർബലമായതു സാന്പത്തിക മേഖലയിലെ ആവശ്യവും ഉപഭോഗവും കുറച്ചു. വായ്പാ വിതരണം കുറഞ്ഞത് നിക്ഷേപവും കുറച്ചു. ഗ്രാമീണ വരുമാനം കുറഞ്ഞത് ഉപഭോഗം കുറച്ചു.
ഇന്ത്യയുടെ ക്ഷീണം വികസ്വരരാജ്യങ്ങളുടെ വളർച്ചയ്ക്കും അതുവഴി ആഗോള വളർച്ചയ്ക്കും തടസമായി. 2019-ൽ ലോകം മൂന്നു ശതമാനം വളരുമെന്നു കരുതിയത് 2.9 ശതമാനമായി പുതിയ റിപ്പോർട്ടിൽ കുറച്ചു. 2020-ൽ 3.3 ശതമാനമാകും ലോക വളർച്ച. നേരത്തേ കരുതിയത് 3.4 ശതമാനമായിരുന്നു.
ലോക സാന്പത്തിക ഉച്ചകോടിയോടനുബന്ധിച്ചാണ് ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ചത്.
റ്റി.സി. മാത്യു
ഐഎംഎഫിന്റേതു മുന്നറിയിപ്പ്
12:03 AM Jan 21, 2020 | Deepika.com