കൊച്ചി: നടപ്പു സാന്പത്തികവർഷം ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 32.07 ശതമാനം വർധിച്ച് 441 കോടി രൂപയിലെത്തി. ഒരു കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ലും ഈ പാദത്തിൽ ബാങ്ക് പിന്നിട്ടു. റീട്ടെയിൽ രംഗത്ത് മികച്ച മുന്നേറ്റമാണ് ഈ കാലയളവിൽ കൈവരിച്ചതെന്ന് അധികൃതർ അറിയിച്ചു. വ്യക്തിഗത, ഭവന, വാഹന വായ്പകളടക്കം ഈ രംഗത്ത് 23 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചത്.
ബിസിനസ് ബാങ്കിംഗ് വായ്പാ രംഗത്തെ വളർച്ച 17.01 ശതമാനമാണ്. കാർഷിക വായ്പാ വിതരണം 17.40 ശതമാനം വർധിച്ചു. ഇക്കാലയളവിൽ കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 45,484.23 കോടി രൂപയായി ഉയർന്നു. പ്രവാസി നിക്ഷേപത്തിൽ ഇന്ത്യയിൽ മുൻനിരയിലുള്ള ഫെഡറൽ ബാങ്കിലെ എൻആർഇ നിക്ഷേപം മൂന്നാം പാദത്തിൽ 11.80 ശതമാനം വർധിച്ച് 53,586.77 കോടി രൂപയിലെത്തി. ബാങ്കിന്റെ നെറ്റ് വർത്ത് 14,211.39 കോടി രൂപയായും ഉയർന്നു.
റീട്ടെയിൽ രംഗത്തും ഫെഡറൽ ബാങ്ക് മുന്നേറ്റം തുടർന്നു. സ്വർണവായ്പകളിലും കാര്യമായ വർധനയുണ്ടായി. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകളിലും സ്ഥിരതയുള്ള വളർച്ച രേഖപ്പെടുത്തി. വിപണിയിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് വൻകിട വായ്പകളിൽ കരുതലോടെയുള്ള സമീപനമാണ് ബാങ്ക് ഇക്കാലയളവിൽ സ്വീകരിച്ചത്.
മുൻ സാന്പത്തികവർഷം ഇതേ പാദത്തിൽ 2,29,007.49 കോടി രൂപയായിരുന്ന ബാങ്കിന്റെ ആകെ ബിസിനസ്. നടപ്പു സാന്പത്തികവർഷം മൂന്നാം പാദത്തിൽ 15.20 ശതമാനം വർധിച്ച് 2,63,814.04 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം 743.82 കോടി രൂപയായും ഉയർന്നിട്ടുണ്ട്. മുൻ സാന്പത്തിക വർഷം ഇക്കാലയളവിൽ 3.14 ശതമാനമായിരുന്ന ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി ഈ പാദത്തിൽ 2.99 ശതമാനമായും 1.72 ശതമാനമായിരുന്ന അറ്റ നിഷ്ക്രിയ ആസ്തി 1.63 ശതമാനമായും കുറഞ്ഞ് നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ ഓഹരികളുടെ ബുക്ക് വാല്യു 64.60 രൂപയായിരുന്നത് 71.33 രൂപയായും വർധിച്ചു.
ഫെഡറൽ ബാങ്കിനു 441 കോടി രൂപ അറ്റാദായം; വർധന 32 ശതമാനം
12:03 AM Jan 21, 2020 | Deepika.com