ടെഹ്റാൻ: ആണവക്കരാർ സംബന്ധിച്ച തർക്കം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാൻ യൂറോപ്യൻ രാജ്യങ്ങൾ മുതിർന്നാൽ ആണവ നിർവ്യാപന ഉടന്പടിയിൽ(എൻപിടി)നിന്നു പിന്മാറുമെന്ന് ഇറാന്റെ ഭീഷണി. ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫിനെ ഉദ്ധരിച്ച് ഇർനാ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം.
അമേരിക്ക കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാന്റെ മേൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്കു നയിച്ചത്. ഇതേത്തുടർന്ന് ജർമനിയും പഞ്ചമഹാശക്തികളുമായി ഉണ്ടാക്കിയ 2015ലെ ആണവക്കരാറിലെ വ്യവസ്ഥകളിൽനിന്ന് ഇറാൻ പിന്നോട്ടു പോയി. ഈയിടെ യുഎസ്-ഇറാൻ സംഘർഷം മൂർച്ഛിച്ചതിനെത്തുടർന്നു കരാർ പാലിക്കാൻ ബാധ്യതയില്ലെന്ന് ഇറാൻ വ്യക്തമാക്കി.
കരാർ പ്രകാരം ഇറാന്റെ ആണവപദ്ധതികൾ ചുരുക്കിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ കൂടുതൽ സെൻട്രിഫ്യൂജ് യന്ത്രങ്ങൾ സ്ഥാപിച്ച് യുറേനിയം സന്പുഷ്ടീകരണം ഇറാൻ ശക്തമാക്കി. സന്പുഷ്ട യുറേനിയം ആണവായുധ നിർമാണത്തിനും ഉപയോഗിക്കാനാവും. സന്പുഷ്ടീകരണത്തോത് കൂട്ടിയത് കരാർ ലംഘനമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു.
യുഎസ് പിന്മാറിയപ്പോൾതന്നെ തർക്കപരിഹാര സംവിധാനം തങ്ങൾ അവസാനിപ്പിച്ചെന്ന് മന്ത്രി സരിഫ് ചൂണ്ടിക്കാട്ടി. ഇതു പുനരുജ്ജീവിപ്പിച്ച് പ്രശ്നം രക്ഷാസമിതിയിൽ കൊണ്ടുവരാനും വീണ്ടും ഇറാനെതിരേ ഉപരോധം ഏർപ്പെടുത്താനും കരാറിലെ കക്ഷികളായ ജർമനിയും ഫ്രാൻസും ബ്രിട്ടനും നടത്തുന്ന നീക്കം നിയമാനുസൃതമല്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങൾ നിലപാടിൽ ഉറച്ചുനിന്നാൽ ആണവ നിർവ്യാപന ഉടന്പടിയിൽനിന്നു പിന്മാറുന്ന കാര്യം ഇറാന് ആലോചിക്കേണ്ടിവരുമെന്ന് സരിഫ് മുന്നറിയിപ്പു നൽകി. ഒബാമയുടെ കാലത്ത് ഒപ്പുവച്ച കരാറിനെ തള്ളിപ്പറഞ്ഞ പ്രസിഡന്റ് ട്രംപ് ഇറാനുമായി പുതിയ ആണവക്കരാർ വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇറാൻ ഈ ആവശ്യം നേരത്തേതന്നെ നിരാകരിച്ചതാണ്.
യൂറോപ്യൻ രാജ്യങ്ങൾ ആണവക്കരാറിലെ വ്യവസ്ഥകൾ മാനിക്കുകയും ഇറാന് അനുവദിച്ചിരുന്ന സാന്പത്തികനേട്ടം കൊയ്യാൻ സഹായിക്കുകയും ചെയ്താൽ ആണവക്കരാർ സംരക്ഷിക്കാൻ തയാറാണെന്ന് മന്ത്രി സരിഫ് വ്യക്തമാക്കി.
എൻപിടിയിൽനിന്ന് ഇറാൻ പിന്മാറുമെന്നു ഭീഷണി
11:34 PM Jan 20, 2020 | Deepika.com