ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന പുതിയ വൈറസ് ബാധ വിദേശത്തേക്കും വ്യാപിച്ചു. വുഹാനിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ഇതിനകം ആയിരക്കണക്കിനു പേരിൽ പടർന്നെന്നു സംശയിക്കപ്പെടുന്നു. ലോകാരോഗ്യസംഘടന വൈറസ് ബാധയെപ്പറ്റി മുന്നറിയിപ്പ് നൽകി.
ലണ്ടൻ ഇംപീരിയൽ കോളജിലെ പകർച്ചവ്യാധി പഠന വിഭാഗത്തിന്റെ വിലയിരുത്തലിൽ 1700-ലേറെപ്പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ചൈനയാകട്ടെ 45 പേർക്കു മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂ എന്നു പറയുന്നു. ഇതിൽ രണ്ടുപേർ മരിച്ചു.
തുടക്കം
വുഹാനിലെ ഒരു മത്സ്യമാർക്കറ്റിൽ നിന്നാണു രോഗബാധയുടെ തുടക്കം. തലസ്ഥാനമായ ബെയ്ജിംഗിൽ നിന്ന് 1,100 കിലോമീറ്റർ തെക്ക് ആണ് നഗരം. ഒരു കോടിയിലേറെ ജനങ്ങളുള്ള ഈ നഗരത്തിനു സമീപത്താണ് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീഗോൾജസ്. ഡിസംബറിൽ ന്യൂമോണിയ ലക്ഷണം കാണിച്ച 61 കരൻ രണ്ടാഴ്ച മുന്പ് മരിച്ചു. ഇയാളിൽ കൊറോണ വൈറസ് തിരിച്ചറിഞ്ഞു. 69 വയസുള്ള മറ്റൊരാൾ ബുധനാഴ്ച ആശുപത്രിയിൽ മരിച്ചു. വൃക്കകൾ അടക്കം പല അവയവങ്ങൾ തകരാറിലായിരുന്നു. ഇതിനിടെ ഒരു മാസത്തിനകം 45 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
വിദേശത്തും
ഈ വ്യാഴാഴ്ച ജപ്പാനിൽ ഒരു മുപ്പതുകാരനിൽ വൈറസ് കണ്ടെത്തി. തായ്ലൻഡിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും ഓരോരുത്തരിലും രോഗബാധ കണ്ടു. രണ്ടുപേരും ചൈനയിലെ വുഹാനിൽനിന്ന് എത്തിയവരാണ്.
ഇത്രയും വിവരങ്ങൾ അറിവായതോടെ പലരാജ്യങ്ങളും വുഹാനിൽ നിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാരംഭിച്ചു. വുഹാനിലേക്കു യാത്രാമുന്നറിയിപ്പും നൽകി.
ആദ്യം സാർസ്
ചൈനയിൽ നിന്ന് മാരകമായ വൈറസ് പടരുന്നത് ഇതാദ്യമല്ല. 2002ൽ 774പേരുടെ മരണത്തിനിടയാക്കിയ സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) ചൈനയിൽ നിന്നാണു തുടങ്ങിയത്.
ശ്വാസകോശത്തെ ബാധിക്കുകയും ന്യൂമോണിയാ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്ന സാർസ് 37 രാജ്യങ്ങളിലായി 8,098 പേരെ ബാധിക്കുകയുണ്ടായി. സാർസ് തുടങ്ങിയപ്പോഴും ചൈന ഗൗരവത്തോടെ പ്രശ്നം കൈകാര്യം ചെയ്തില്ലെന്നു പരാതിയുണ്ട്.
കൊറോണാ വൈറസ്
ജലദോഷം മുതൽ സാർസ് വരെ പടർത്തുന്ന ഒരു വലിയ കൂട്ടം വൈറസുകളാണു കൊറോണാ വൈറസ്. 1960കളിലാണ് ഇതു മനുഷ്യരിൽ കണ്ടെത്തിയത്. മനുഷ്യരിൽ പ്രവർത്തിക്കുന്ന ഏഴിനം കൊറോണാ വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ ഒരു ഡസനോളം ഇനങ്ങളെ കണ്ടെത്തി. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടം പോലെ ഒരു ഭാഗം കാണാം എന്നതുകൊണ്ടാണു കൊറോണാവൈറസ് എന്ന പേരുവന്നത്.
ഒറ്റ ആർഎൻഎ (റീബോന്യൂക്ലിയിക് ആസിഡ്) ജീനോം നാര് മാത്രമുള്ളതാണ് ഈ വൈറസ്. ശ്വാസകോശം, കുടലുകൾ, വൃക്കകൾ തുടങ്ങിയവയെ ബാധിക്കുന്ന വൈറസുകളാണിവ. 2012ൽ പടർന്ന മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം) കൊറോണാ വൈറസ് മൂലമുള്ള മറ്റൊരു രോഗമാണ്.
500 ഇന്ത്യക്കാർ
വുഹാനിൽ 500-ലേറെ ഇന്ത്യൻ വിദ്യാർഥികൾ ഉണ്ട്. മിക്കവരും മെഡിക്കൽ കോളജ് വിദ്യാർഥികളാണ്.
ചൈനീസ് നവവത്സരം പ്രമാണിച്ചുള്ള അവധി കഴിഞ്ഞയാഴ്ച ആരംഭിച്ചതിനാൽ പല വിദ്യാർഥികളും നാട്ടിലേക്കു മടങ്ങിക്കാണും. വുഹാനിലേക്കും തിരിച്ചുമുള്ള യാത്രക്കാർ വളരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് നിർദേശിച്ചിട്ടുണ്ട്.
ചൈനീസ് അവധിക്കാലം തുടങ്ങിയതിനാൽ ലക്ഷക്കണക്കിനുപേർ വുഹാനിൽ നിന്നു ചൈനയിലെ മറ്റു നഗരങ്ങളിലേക്കും ഉൾനാടുകളിലേക്കും പോകും. ഇതു രോഗവ്യാപനത്തെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നു.
വുഹാനിലെ വൈറസ് ബാധ ആശങ്ക പടർത്തുന്നു
12:09 AM Jan 19, 2020 | Deepika.com