കീവ്: ധനകാര്യത്തെക്കുറിച്ച് പ്രസിഡന്റ് സെലൻസ്കിക്ക് ഒരു ചുക്കുമറിയില്ലെന്നു വിമർശനമുയർത്തിയ യുക്രെയ്ൻ പ്രധാനമന്ത്രിയുടെ കസേര തെറിച്ചു. വിമർശനം ഉൾക്കൊള്ളുന്ന ടേപ് ആരോ ചോർത്തിയതാണ് പ്രധാനമന്ത്രി ഒലെസ്കി ഗോൺചരുകിനു വിനയായത്. രാജിക്കത്ത് പ്രസിഡന്റിനു നൽകിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.
താനും ടീം അംഗങ്ങളും പ്രസിഡന്റിനെ ആദരിക്കുന്നില്ലെന്ന് ധാരണ പരത്താൻ ഓഡിയോ ടേപ്പ് ഇടയാക്കി. ഈ സാഹചര്യത്തിലാണ് രാജിയെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്റിനോട് ഏറെ ആദരവുണ്ട്. അദ്ദേഹത്തിന്റെ പദ്ധതികൾ നടപ്പാക്കാനാണ് താൻ പ്രധാനമന്ത്രി പദം ഏറ്റെടുത്തതെന്നു ഒലെസ്കി പറഞ്ഞു, രാജിക്കത്ത് കിട്ടിയെന്ന് പ്രസിഡന്റ് സെലൻസ്കിയുടെ ഓഫീസ് അറിയിച്ചു.
രാഷ്ട്രീയത്തിൽ നവാഗതനായ സെലൻസ്കി ഹാസ്യനടനായി ശോഭിച്ച വ്യക്തിയാണ്. ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ജയം കരസ്ഥമാക്കി നാല്പത്തൊന്നുകാരനായ അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തുകയായിരുന്നു. സമീപകാലത്തെ സാന്പത്തിക പ്രശ്നങ്ങൾ പ്രസിഡന്റിനെ ധരിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചയ്ക്കിടയിലാണ് വിവാദ പരാമർശം ഉണ്ടായതെന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സാന്പത്തിക കാര്യങ്ങളിൽ സെലൻസ്കിക്കു വലിയ പിടിപാടില്ലാത്തതിനാൽ ലളിതമായ വിശദീകരണങ്ങൾ നൽകേണ്ടതുണ്ടെന്നു മുപ്പത്തഞ്ചുകാരനായ ഒലെസ്കി പറയുന്നത് ടേപ്പിൽ കേൾക്കാം. ബുധനാഴ്ചയാണ് ടേപ്പ് പുറത്തുവന്നത്.
ഓഗസ്റ്റിൽ സെലൻസ്കി തന്നെയാണ് മുപ്പത്തഞ്ചുകാരനായ ഒലെസ്കിയെ പ്രധാനമന്ത്രി പദത്തിൽ നിയമിച്ചത്. സെലൻസ്കിയുടെ സേർവന്റ് ഓഫ് പീപ്പിൾ പാർട്ടിക്കു പാർലമെന്റിൽ നല്ല ഭൂരിപക്ഷമുള്ളതിനാൽ നിയമനത്തിന് വേഗം അംഗീകാരം കിട്ടി . നിയമവും പൊതുഭരണവും പഠിച്ച ഒലെൻസ്കി ഉദാര സാന്പത്തിക പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നയാളാണ്.
പ്രസിഡന്റിനെ വിമർശിച്ച യുക്രെയ്ൻ പ്രധാനമന്ത്രി രാജി സമർപ്പിച്ചു
11:57 PM Jan 17, 2020 | Deepika.com