മുംബൈ: ആമസോണിനും വിദേശനിക്ഷേപത്തിനും എതിരായ തന്റെ പ്രസ്താവനയിൽ മലക്കം മറിഞ്ഞു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. എല്ലാ വിദേശ നിക്ഷേപവും സ്വാഗതം ചെയ്യപ്പെടുമെന്നും അവ നിയമം പാലിച്ചാകണമെന്നേ താൻ ഉദേശിച്ചുള്ളുവെന്നും മന്ത്രി ഇന്നലെ പറഞ്ഞു. ആമസോണിന്റെ നൂറുകോടി ഡോളർ നിക്ഷേപം അത്ര വലിയ കാര്യമല്ലെന്നും ആമസോൺ ഇന്ത്യയിലെ നിയമം മറികടന്നാണു പ്രവർത്തിക്കുന്നതെന്നുമാണു ഗോയൽ വ്യാഴാഴ്ച പറഞ്ഞത്.
മന്ത്രിയുടെ പ്രസ്താവന വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നതും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു ദോഷകരവുമാണെന്നു വ്യവസായമേഖല കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണു തിരുത്തൽ.
ആമസോണിനും ഫ്ലിപ് കാർട്ടിനുമെതിരേ രാജ്യത്തെ കുത്തകനിയന്ത്രണസമിതിയായ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു ഗോയലിന്റെ വിമർശനം.
വിദേശ ഉടമസ്ഥതയിലുള്ള ഓൺലൈൻ കന്പനികൾക്ക് ഇന്ത്യയിൽ ചില്ലറവ്യാപാരം നടത്താനാവില്ല. ആമസോണും ഫ്ലിപ്കാർട്ടും ആൾവ്യാപാരികളല്ല ചന്തസ്ഥലങ്ങൾ മാത്രമാണെന്നാണു വാദിക്കുന്നത്. ഉത്പാദകർ ചന്തസ്ഥലത്തു വില്പന നടത്തുന്നു. ചന്തസ്ഥലം മാത്രമാണെങ്കിൽ എങ്ങനെ നഷ്ടം വരുമെന്നും മന്ത്രി വ്യാഴാഴ്ച ചോദിച്ചിരുന്നു.
രാജ്യത്തെ വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആമസോണും ഫ്ലിപ്കാർട്ടും മറ്റു വ്യാപാരികളെ തകർക്കാൻ വേണ്ടിയാണ് ഭീമമായ ഡിസ്കൗണ്ടുകൾ നൽകുന്നതെന്ന് ആരോപിച്ചിരുന്നു. അവരുടെ വാദങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണു ഗോയൽ വ്യാഴാഴ്ച സംസാരിച്ചത്. റെയ്സിനാ ഡയലോഗ് എന്ന പേരിൽ ഡൽഹിയിൽ നടന്ന വലിയ സെമിനാറിലായിരുന്നു ഈ പ്രസംഗം. ഗവൺമെന്റ് സംഘടിപ്പിച്ചതാണു റെയ്സിനാ ഡയലോഗ്.ഇന്നലെ അഹമ്മദാബാദിൽ അഹമ്മദാബാദ് ഡിസൈൻ വീക്ക് ഉദ്ഘാടനം ചെയ്യുന്പോഴായിരുന്നു മന്ത്രിയുടെ തിരുത്തൽ.
ആമസോൺ സ്ഥാപകമേധാവി ജെഫ് ബെസോസ് ഈ ദിവസങ്ങളിൽ ഇന്ത്യയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ബെസോസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജ്യത്തെ വ്യാപാരിസമൂഹത്തിന്റെ എതിർപ്പ് കണക്കിലെടുത്താണു മോദി സന്ദർശനം നിരസിച്ചത്.
ആമസോണിനെതിരായ പ്രസ്താവന തിരുത്തി കേന്ദ്രമന്ത്രി
11:57 PM Jan 17, 2020 | Deepika.com