മോസ്കോ: മെദ്വെദെവ് രാജിവച്ച ഒഴിവിൽ പ്രസിഡന്റ് പുടിൻ നിയമിച്ച പുതിയ പ്രധാനമന്ത്രി മിഖായൽ മിഷുസ്റ്റിന് റഷ്യൻ പാർലമെന്റിന്റെ അധോസഭ(ഡ്യൂമ) മണിക്കൂറുകൾക്കുള്ളിൽ അംഗീകാരം നൽകി. പുടിൻ മുന്നോട്ടു വച്ച സാന്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനാവും മുൻഗണന നൽകുകയെന്ന് ദീർഘകാലം റഷ്യയുടെ നികുതി വകുപ്പിന്റെ ചുമതല വഹിച്ച മിഖായൽ പറഞ്ഞു.
രാഷ്ട്രീയ രംഗത്തു യാതൊരു പരിചയവുമില്ലാത്ത പുതിയ പ്രധാനമന്ത്രിക്കു പക്ഷേ ദുർബലമായ റഷ്യൻ സന്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനാവുമെന്നാണു പ്രതീക്ഷ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തണമെന്നുമുള്ള പുടിന്റെ നിർദേശം നടപ്പാക്കാൻ ബുദ്ധിമുട്ടില്ലെന്ന് അദ്ദേഹം എംപിമാരോടു പറഞ്ഞു. എൻജിനിയറായി പരിശീലനം സിദ്ധിച്ച മിഖായൽ മിഷുസ്റ്റിന് ഇക്കണോമിക്സിൽ പിഎച്ച്ഡിയുണ്ട്. ഐടി മേഖലയിലും പ്രഗല്ഭനാണ്. 2010 മുതൽ റഷ്യൻ ഫെഡറൽ ടാക്സ് സർവീസിന്റെ മേധാവിയാണ്.
423 അംഗ ഡ്യൂമയിൽ ഹാജരായ ഒരു എംപിപോലും അദ്ദേഹത്തിന്റെ നിയമനത്തെ എതിർത്തില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ 40 അംഗങ്ങൾ വോട്ടിംഗിൽനിന്നു വിട്ടുനിന്നു. രാജിവച്ച പ്രധാനമന്ത്രി മെദ്വെദെവിനെ പുതുതായി രൂപീകരിച്ച റഷ്യൻ സുരക്ഷാ സമിതിയുടെ ഡെപ്യൂട്ടി മേധാവിയായും പുടിൻ നിയമിച്ചു.വിപുലമായ അധികാരമുള്ള സമിതിയുടെ അധ്യക്ഷൻ പ്രസിഡന്റ് തന്നെയാണ്.
2024ൽ അധികാരം ഒഴിഞ്ഞാലും അധികാരത്തിലുള്ള പിടി അയയാതിരിക്കാനുള്ള പുടിന്റെ തന്ത്രത്തിന്റെ ഭാഗമാണ് മെദ്വെദെവിന്റെ രാജിയും മറ്റു ഭരണ പരിഷ്കാര നടപടികളുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വന്തം നോമിനിയെ വച്ച് ഭരണം നടത്തുകയോ അല്ലെങ്കിൽ കർട്ടനു പിന്നിലിരുന്നു ഭരണം നിയന്ത്രിക്കുകയോ ആവും അദ്ദേഹം ഉദ്ദേശിക്കുന്നത്. പാർലമെന്റിനു കൂടുതൽ അധികാരം നൽകാനും ഭരണഘടനാ ഭേദഗതിക്കായി ഹിതപരിശോധന നടത്താനും നീക്കമുണ്ട്.
സാന്പത്തിക മേഖലയ്ക്കു മുൻഗണന: മിഖായൽ
12:07 AM Jan 17, 2020 | Deepika.com